| ശ്യാം സോർബ
വിനേഷ് ഫോഗട്ട് , അത്ര പെട്ടന്നൊന്നും ആരും മറക്കാനിടയില്ല ഈ പേര്. തലസ്ഥാന നഗരിയിൽ നീതിക്ക് വേണ്ടി പോരാടിയ കായിക താരങ്ങളിൽ അവരും ഉണ്ടായിരുന്നു. അതി ക്രൂരമായി പോലീസ് മർദ്ദനങ്ങൾ ഏറ്റു വാങ്ങിയപ്പോഴും, ഒരു ഭരണകൂടം ഒന്നാകെ തല്ലി ചതച്ച് തള്ളി പറഞ്ഞപ്പോഴും നീതി വേണം എന്ന അവസാന വാക്കിൽ ഉറച്ച് നിന്നവൾ ആയിരുന്നു.
ഇന്ന് പാരിസ് ഒളിമ്പിക്സ് 50 കിലോഗ്രാം വിഭാഗം ഫ്രീ സ്റ്റൈൽ റെസ്ലിംഗ് ക്വാർട്ടർ ഫൈനൽ മത്സരം. ഇന്ത്യക്ക് വേണ്ടി നീല ജേഴ്സിയിൽ 29 കാരിയായ വിനേഷ് ഫോഗട്ട്. മറു ഭാഗത്ത് ഏറ്റവും കരുത്തയായ എതിരാളിയും 4 തവണ ചാമ്പ്യയായ നിലവിലെ ചാമ്പ്യൻ കൂടിയായ ജപ്പാന്റെ യുയി സുസാഖി ചുവപ്പ് ജേഴ്സിയിൽ. വളരെ ശക്തമായി മുന്നോട്ട് പോയ മത്സരത്തിൽ മികച്ച പോയിന്റ് ലീഡ് നേടി നിലവിലെ ചാമ്പ്യൻ മുന്നിട്ട് നിൽക്കുന്നു.
കളി തീരാൻ 10 സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ജയം ഉറപ്പിച്ച ജപ്പാൻ പ്ലയെറിന്റെ ഡിഫൻസ് ബ്രേക്ക് ചെയ്തുകൊണ്ട് മനോഹരമായ ഒരു കൗണ്ടർ അറ്റാക്ക് വിനേഷ് പൊഗാട്ടിന്റെ ഭാഗത്ത് നിന്നും. അപ്രതീക്ഷിതമായ ആ കൗൺഡറിൽ ജപ്പാന്റെ കോച്ച് ഉൾപ്പെടെ എല്ലാവരും ഒരു നിമിഷം നിശ്ചലം. പോയിന്റ് ചലഞ്ച് ചെയ്യപ്പെടുന്നു.
ഒടുവിൽ ഫൈനൽ റിസൾട് വന്നു, 10 സെക്കന്റ് ബാക്കി നിൽക്കെ ഇന്ത്യ – 0, ജപ്പാൻ – 2 എന്ന പോയിന്റ് നിലയെ നിമിഷങ്ങൾ കൊണ്ട് മലർത്തിയടിച്ച് ഇന്ത്യ – 3, ജപ്പാൻ – 2 എന്ന നിലയിലേക്ക്. റെഫറി തന്റെ വലത് കൈയിൽ പിടിച്ച പൊഗാട്ടിന്റെ കൈകൾ മുകളിലേക്ക് ഉയർത്തി. സന്തോഷം കൊണ്ട് മാറ്റിൽ വീണ് കരയുകയായിരുന്നു വിനേഷ് ഫോഗട്ട്. ആ കരച്ചിലിൽ ഉണ്ടായിരുന്നു പലതിനുമുള്ള മറുപടി.
ശേഷം നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ക്യൂബയുടെ എസ്‌നയിൽസ് ഗുസ്മാനെ എതിരില്ലാത്ത 5 പോയിന്റ്റുകൾക്ക് തോൽപ്പിച്ചു കൊണ്ട് വിനേഷ് നടന്ന് കയറിയത് ചരിത്രത്തിലേക്ക് ആണ്. ചരിത്രത്തിൽ ആദ്യമായി റെസ്ലിംഗിൽ ഫൈനലിലേക്ക് പ്രവേശിക്കുന്ന വനിത റെസ്ലർ എന്ന പേരോടെ അമേരിക്കയുടെ ഹിൾടെപ്രാന്തിനെ നേരിടും. ചരിത്രത്തിലേക്ക് നടന്നു കയറിയ ഫോഗട്ട്, നീതിക്ക് വേണ്ടി പോരാടിയ വിനേഷ് ഫോഗട്ട്ഉൾപ്പെടെ ഉള്ള കായികതാരങ്ങളെ അടിച്ചമർത്തിയ ഭരണകൂടം മുഴുവൻ വരും നാളെ അവളുടെ വിജയത്തിന്റെ പങ്ക് പറ്റാൻ.