ഗോപി സുന്ദറിൻ്റെ ഗാനങ്ങൾക്ക് മലയാള മണ്ണിൽ ഫാൻസ് ഉണ്ടാകാൻ ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടോളമാകുന്നു. ഗോപിയുടെ സംഗീതം അത്രയേറെ സൂപ്പർ ഹിറ്റുകൾ മലയാള സിനിമയിൽ സൃഷ്‌ടിച്ചു. മലയാളത്തിൻ്റെ പല സുപ്രധാന താരങ്ങളും ഗോപിയുടെ സംഗീതം സ്‌ക്രീനിൽ അഭിനയിച്ചു ഫലിപ്പിച്ചു.
പണ്ടത്തേത് പോലത്തെ ഹിറ്റുകൾ ഇപ്പോൾ ഉണ്ടാവുന്നില്ല എങ്കിലും ഗോപി സുന്ദർ മലയാള സിനിമാ സംഗീതത്തിൽ സജീവമാണ്. 2024ൽ ഗോപി സുന്ദർ ഏതാനും മലയാള ചലച്ചിത്രങ്ങൾക്ക് സംഗീതം ചമച്ചു. അതോടൊപ്പം ഗോപി സുന്ദറിൻ്റെ വ്യക്തി ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്.
ഗോപി എപ്പോഴും തൻ്റെ പ്രണയങ്ങളും സൗഹൃദങ്ങളും ഒളിച്ചുവെക്കാൻ ശ്രമിക്കാറില്ല. ഈ ശീലം ഗോപിയെ നിരവധി വിവാദങ്ങൾക്ക് നടുവിലേക്കിറക്കി നിർത്താറുണ്ട്. സ്വന്തം ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിൽ ഗോപി കൂട്ടുകാരികളുടെ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യും. ഈ ഫോട്ടോകളുടെ കമന്റ് ബോക്‌സുകൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതും കാണാം. ഇവിടെ കമന്റ് വന്നാൽ എൻ്റെർടൈൻമെന്റ് വാർത്താ മേഖലകളിലേക്ക് അത് കത്തിപ്പടരാൻ വലിയ കാലതാമസമുണ്ടാവില്ല. അതെന്തായാലും, ഗോപി സുന്ദറിൻ്റെ ഗാനം ഒരു പാഠപുസ്‌തകത്തിൽ ഇടം നേടി.
ഈ ഗാനമാണോ, അതോ സിനിമയാണോ ആദ്യം ഉണ്ടായത് എന്ന് ചോദിച്ചാൽ, ഗാനം എന്നാകും മറുപടി. ഒരു നാടൻ പാട്ടാണ് ഇത്. സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്ക് ഒരു പാഠപുസ്‌തകത്തിൽ ഈ പാട്ട് ഉൾപ്പെട്ടിരിക്കുന്നു. സിനിമയിൽ വിനായക് ശശികുമാർ ആണ് ഗാനത്തിൻ്റെ പൂർണ രൂപത്തിൻ്റെ ഉടമ. ഈണം നൽകിയത് ഗോപി സുന്ദർ. മലയാള സിനിമയിലെ എണ്ണം പറഞ്ഞ ഗാനരചയിതാക്കളിൽ പലരുടെയും വരികൾക്ക് ഗോപി സുന്ദർ വളരെ വർഷങ്ങളായി ഈണം നൽകിയിട്ടുണ്ട്. ഇതിൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ സ്വന്തം വരികൾക്ക് തന്നെ ഗോപി ഈണമിട്ടിരിക്കുന്നു.
സിനിമ വന്നത് ഈ വർഷം മാത്രമാണ്. അതിനും വളരെ മുമ്പ് തന്നെ നാടൻ പാട്ട് വിഭാഗത്തിൽ ഈ പാട്ട് പുസ്‌തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു. മൂന്നാം ക്‌ളാസ് വിദ്യാർത്ഥികൾക്കായുള്ള കേരള പാഠാവലി മലയാളത്തിൽ ആണ് ഗാനമുള്ളത്. പ്രകൃതിയെ കുറിച്ചുള്ള വളരെ അർത്ഥവത്തായ വരികളാണിത്. സിനിമയിൽ മനുഷ്യജീവിതവുമായി ഈ ഗാനത്തെ ബന്ധപ്പെടുത്തിയിരിക്കുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ് റിലീസ് ചെയ്‌ത സിനിമയിൽ സുരാജ് വെഞ്ഞാറമൂടും ആസിഫ് അലിയുമാണ് നായകന്മാർ. ബോക്‌സ് ഓഫീസിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചില്ല എങ്കിലും, ഫീൽ ഗുഡ് റിവ്യൂകൾ ലഭിച്ച ചിത്രമാണിത്.
അഡിയോസ് അമിഗോ എന്ന ചിത്രത്തിൽ മണ്ണേ നമ്പി മരമിരിപ്പൂ… എന്നാരംഭിക്കുന്ന ഗോപി സുന്ദർ ഈണമിട്ട ഗാനമാണ് മൂന്നാം ക്‌ളാസിലെ കുരുന്നുകൾക്ക് മലയാള ഭാഷാ പുസ്‌തകത്തിൽ പഠിക്കാനുള്ളത്. മലയാള സിനിമയിൽ മുമ്പും നാടൻ പാട്ടുകൾ ചലച്ചിത്ര ഗാനമായി മാറിയിട്ടുണ്ട്. ചില കവിതകൾ ചലച്ചിത്ര ഗാന രൂപത്തിലും എത്തിയിട്ടുണ്ട്. വലിയ ഇടവേളക്ക് ശേഷമാണ് സ്‌കൂൾ പാഠപുസ്‌തകത്തിലെ ഒരു ഭാഗം ചലച്ചിത്രത്തിന് ഗാനമാകുന്നത്.
തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരു റീൽ രൂപത്തിൽ ഗോപി സുന്ദർ ഈ പാഠപുസ്‌തകത്തിൻ്റെ ഒരു ഭാഗം പോസ്റ്റ് ചെയ്‌തിരിക്കുന്നു. മൂന്നാം ക്‌ളാസിലെ മലയാളം പാഠപുസ്‌തകത്തിൻ്റെ രണ്ടാം ഭാഗത്തിലാണ് ഈ വരികൾ ഉൾപ്പെട്ടിരിക്കുന്നത്.