ലോകത്ത് 2 ബില്ല്യൺ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് യു.എൻ വിമെൻ (United Nations Women) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിന്റെ (International Day for the Eradication of Poverty) മുന്നോടിയായി 2024 ഒക്‌ടോബർ 15-നാണ് ഈ റിപ്പോർട്ട് പുറത്തിറങ്ങിയത്.
രണ്ടും സ്ത്രീ-പുരുഷ അസമത്വവും വളരെയേറെ ആഴം പിടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പണ ആനുകൂല്യങ്ങൾ, തൊഴിലില്ലായ്മ വേതനം, പെൻഷൻ, ആരോഗ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ നിരവധി സ്ത്രീകൾ പിന്നിലായിരിക്കുകയാണ്. 63 ശതമാനത്തിലധികം സ്ത്രീകൾക്ക് പ്രസവാനുകൂല്യങ്ങൾ പോലും ലഭ്യമല്ല. സബ്-സഹാറൻ ആഫ്രിക്കയിൽ ഇത് 94 ശതമാനമായി ഉയർന്നിരിക്കുകയാണ്.
2015 മുതൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, സാമൂഹിക സുരക്ഷാ പദ്ധതികളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുരുഷന്മാരേക്കാൾ കുറവാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. 25-34 വയസ് പ്രായമുള്ള സ്ത്രീകൾക്ക് അതേ പ്രായത്തിലുള്ള പുരുഷന്മാരേക്കാൾ 25% കൂടുതലാണ് ദാരിദ്ര്യം നേരിടേണ്ടി വരുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനവുമെല്ലാം സ്ത്രീകൾ നേരിടുന്ന ദാരിദ്ര്യത്തെ കൂടുതൽ വഷളാക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രദേശങ്ങളിലെ സ്ത്രീകൾക്ക് മറ്റിടങ്ങളിലെ സ്ത്രീകളേക്കാൾ 7.7 മടങ്ങ് കൂടുതൽ ദാരിദ്ര്യമാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, 171 രാജ്യങ്ങളിൽ നടക്കുന്ന ഏകദേശം 1,000 സാമൂഹിക സുരക്ഷാ പദ്ധതികളിൽ വെറും 18% മാത്രമാണ് സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.