...
Home News International കസാഖിസ്ഥാനിൽ തകർന്ന അസർബൈജാൻ വിമാന ദുരന്തം: റഷ്യക്ക് പങ്കുണ്ടോ?

കസാഖിസ്ഥാനിൽ തകർന്ന അസർബൈജാൻ വിമാന ദുരന്തം: റഷ്യക്ക് പങ്കുണ്ടോ?

പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങൾക്ക് റഷ്യ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. "അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുത്" എന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

302

ക്രിസ്മസ് ദിനത്തിൽ 67 യാത്രക്കാരുമായി ബാകുവിൽ നിന്ന് ഗ്രോസ്നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ വിമാനം കസാഖസ്ഥാനിലെ അക്തൌ മേഖലയിൽ തകർന്നുവീണ സംഭവത്തിൽ അവ്യക്തത തുടരുന്നു. ദുരന്തത്തിൽ 38 പേർ മരണപ്പെടുകയും 29 പേർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ വിമാനത്തിന്റെ തകർച്ചയ്ക്ക് കാരണം എന്താണെന്ന കാര്യം ഇപ്പോഴും തർക്കവിഷയമാണ്.

അസർബൈജാൻ പ്രസിഡൻറ് ഇൽഹാം അലിയേവ് വിമാനം തകർന്നത് മോശം കാലാവസ്ഥയെ തുടർന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയിലെ ഗ്രോസ്നിയിലേക്ക് 400 കിലോമീറ്റർ ദൂരമുളളപ്പോൾ തന്നെ കനത്ത മഴയും കാറ്റും മൂലം പൈലറ്റിന് വഴിതിരിച്ചുവിടേണ്ടി വന്നുവെന്നാണ് പ്രാഥമിക വിവരം.

എന്നാൽ റഷ്യൻ വ്യോമയാന അതോറിറ്റി ഇതിനകം തന്നെ മോശം കാലാവസ്ഥയ്ക്ക് പുറമെ മറ്റ് കാരണം മുന്നോട്ട് വെക്കുകയാണ്. റഷ്യയിലെ ഗ്രോസ്നി, വ്ലാഡിക്കാവ്കസ് മേഖലയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ആകാശപാത അടച്ചതിനാൽ അസർബൈജാൻ വിമാനം തിരിച്ചുവിടേണ്ടി വന്നതായി റഷ്യ വിശദീകരിക്കുന്നു.

പൈലറ്റിന് സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർദ്ദേശം നൽകിയിരുന്നുവെന്നും, എന്നാൽ പൈലറ്റ് അക്തൌ വിമാനത്താവളത്തിലേക്ക് വിമാനമോടിച്ചുവെന്നാണ് റഷ്യൻ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി തലവൻ ദിമിത്രി യാദ്രോവ് അറിയിച്ചത്.

റഷ്യയുടെ വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നു. “റഷ്യ വിമാനം തെറ്റിദ്ധരിപ്പിച്ച് യുക്രെയ്ന് ഡ്രോൺ ആണെന്ന് കരുതി മനഃപൂർവം വെടിവെച്ചതാണ്” എന്ന ആരോപണമാണ് അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഉന്നയിക്കുന്നത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചപ്പോൾ ഷെല്ലുകളും മറ്റ് ആയുധങ്ങളുടെ അടയാളങ്ങളും കണ്ടതായാണ് ഇവരുടെ വാദം.

“പക്ഷി ഇടിച്ചതല്ല,” എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പക്ഷി ഇടിച്ചുണ്ടായ അപകടമെങ്കിൽ വിമാനം ഇത്രയും കൂപ്പുകുത്തുകയില്ലെന്നും, ഫൂസിലേജിൽ കണ്ട കേടുപാടുകൾ യുദ്ധസാധനങ്ങളുടെ ഉപയോഗം സൂചിപ്പിക്കുകയാണെന്നും നിരീക്ഷകർ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങൾക്ക് റഷ്യ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. “അനാവശ്യ നിഗമനങ്ങളിലേക്ക് പോകരുത്” എന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായ ബ്ലാക്ക് ബോക്‌സിന്റെ വിവരങ്ങൾ നിർണ്ണായകമാകുമെന്നാണ് റിപ്പോർട്ട്.

വിമാന അപകടത്തിൽ വ്യക്തത വരുത്താൻ ബ്ലാക്ക് ബോക്‌സിന്റെ വിവരങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പാശ്ചാത്യ ആരോപണങ്ങൾ റഷ്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യം നിലനിൽക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.