| ശരത് പുതുക്കുടി
മുസ്ലീം ലീഗിന്റെ ദിനപ്പത്രമായ ചന്ദ്രിക ദിനപ്പത്രത്തിന് നിലനിന്ന് പോകാൻ സർക്കാർ ധനസഹായം വേണമെന്ന് മുസ്ലീം ലീഗിന്റെ ഒരു എംഎൽഎ സഭയ്ക്ക് മുമ്പാകെ അഭ്യർത്ഥിക്കുന്നത് കേട്ടു. ആറ് വർഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോഴേക്കും സിഎച്ച് മുഹമ്മദ് കോയ മുതൽ ലീഗിന്റെ തലമുതിർന്ന നേതാക്കൾ വരെ നേതൃത്വം കൊടുത്തിരുന്ന ചന്ദ്രികയെന്ന പത്ര സ്ഥാപനം അടച്ചു പൂട്ടേണ്ട അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ഒന്ന് രണ്ട് മാസം മുമ്പാണ് അതിന്റെ ആദ്യപടിയായി ചന്ദ്രിക വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചത്.
ഇന്നിതാ ആ പത്ര സ്ഥാപനം അടച്ച് പൂട്ടാതിരിക്കാൻ സർക്കാർ സഹായിക്കണമെന്ന് നിയമസഭയിലിരുന്ന് നിലവിളിക്കുകയാണ് മുസ്ലീം ലീഗ് നേതാക്കൾ. ഭരണവും അഞ്ചാം മന്ത്രിയുമില്ലെങ്കിൽ ലീഗെന്ന രാഷ്ട്രീയ പാർട്ടിയേ നാമാവശേഷമാവുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
1943ൽ വാരികയായി ആരംഭിച്ച ചന്ദ്രിക 2022 ൽ ഭരണത്തുടർച്ച നഷ്ടമായപ്പോഴേക്കും അടച്ചു പൂട്ടേണ്ടി വരുമ്പോൾ, അതേ കാലയളവിൽ 1942ൽ പിറന്ന ഒരു പത്രം കൂടി നമുക്ക് മുന്നിൽ തന്നെയുണ്ട്. ആ പത്രത്തിന്റെ പേരാണ് ദേശാഭിമാനി.
കർഷക സമര പോരാട്ടത്തിന്റെ നാവായി പ്രവർത്തിച്ചതിന്റെ പേരിൽ പല തവണ വലത് ചൂഷക വർഗ്ഗങ്ങള്‍ നിരോധനമേർപ്പെടുത്തിയിട്ടും 2022ൽ എത്തി നിൽക്കുമ്പോൾ 62 ലക്ഷത്തിന് മുകളില്‍ വായനക്കാരുമായി കേരളത്തിലെ മൂന്നാമത്തെ ദിനപ്പത്രമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ ജിഹ്വയായി, നാവായി, ഇന്നും തലയെടുപ്പോടെ 80 വർഷത്തിന്റെ പോരാട്ട ചരിത്രത്തിന്റെ നിറവിലാണിന്ന് ദേശാഭിമാനി.
ഇഎംഎസ് തന്റെ കുടുംബ സ്വത്ത് വിറ്റ് കെട്ടിപ്പടുത്തിയ പ്രസ്ഥാനം. എകെജിയും കൃഷ്ണപിള്ളയും തുടങ്ങി നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും പോരാട്ടത്തിന്റെ പ്രതീകമായി, ഇന്നും കത്തിപ്പടരുന്ന സമരാവേശമാണ് ദേശാഭിമാനിയുടെ ചരിത്രത്തിൽ അങ്ങോളമിങ്ങോളം.
നിരവധി തവണ പ്രതിപക്ഷത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐഎം. ആ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുമ്പോഴും, വര്‍ദ്ധിത വീര്യത്തോടെ ആ പാര്‍ട്ടിയുടെ സമര പോരാട്ടങ്ങളുടെ പ്രചരണ കേന്ദ്രമായി നിലകൊണ്ട മഹാപ്രസ്ഥാനം എണ്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ പ്രസ്ഥാനത്തെ അക്രമിക്കാന്‍ നേതൃത്വം കൊടുത്ത വലത് മഴവില്‍ സഖ്യത്തിന്റെ പതാക വാഹകരായ അതേ ലീഗ് നേതാക്കള്‍ ചന്ദ്രിക പൂട്ടാതിരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതിന്റെ പേരാണ് കാലത്തിന്റെ കാവ്യനീതി എന്നത്. തൊഴിലാളി ഐക്യത്തിന് മുന്നില്‍ ഒരു മുതലാളിത്തവും പിടിച്ച് നിന്ന ചരിത്രമില്ല.