അമേരിക്കൻ ഗവൺമെന്റ് ഏലിയൻസ് വെബ്സൈറ്റ് എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചിരിക്കുന്നു. ബഹിരാകാശത്ത് നിന്നുള്ള അന്യഗ്രഹ ജീവികളെ കുറിച്ചുള്ളതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും, അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ കണ്ടെത്താനും നാടുകടത്താനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്‌തി രിക്കുന്നത്. ഈ വെബ്സൈറ്റിന് പിന്നിൽ ചില രഹസ്യങ്ങളുണ്ട്.
കുടിയേറ്റ വിരുദ്ധ നയങ്ങൾ തുടർക്കഥയാവുന്ന അമേരിക്കൻ ഭരണകൂടം കാലാകാലങ്ങളായി കുടിയേറ്റക്കാരെ അഭിസംബോധന ചെയ്‌ത് പോരുന്നത് ഏലിയനുകൽ എന്നാണ്. ഇത്തരത്തിൽ അനധികൃതമായി രാജ്യത്തേക്ക് കടക്കുന്നവരെ കണ്ടെത്തുകയും നിയമനടപടി സ്വീകരിക്കുകയും ആണ് വെബ്സൈറ്റിൻ്റെ പ്രാഥമിക ലക്ഷ്യം.
ഇതിനായി ബഹിരാകാശവുമായി ബന്ധപ്പെട്ട ഒരു തീമാണ് വെബ്‌സൈറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലെ യുഎസ് മാപ്പിലൂടെ അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വിവരങ്ങൾ തത്സമയം അറിയാൻ സാധിക്കും. കൂടാതെ, ഈ വിവരങ്ങൾ വൈറ്റ് ഹൗസ് ആപ്പിലും ലഭ്യമാക്കുന്നുണ്ട്.
മുൻ ഭരണകൂടങ്ങൾ ഇത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക ആയിരുന്നുവെന്നും, എന്നാൽ അനധികൃത കുടിയേറ്റം എന്ന ‘ഭീഷണി’ തുറന്നുകാട്ടാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായി എന്നും വെബ്‌സൈറ്റിൽ ആരോപിക്കുന്നു. സംശയ ആസ്‌പദമായ രീതിയിൽ കഴിയുന്ന വ്യക്തികളെ കുറിച്ച് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായി ഒരു ‘ടിപ്പ് ബോക്‌സ്’ സൗകര്യവും ഇതിലുണ്ട്. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരെ സുരക്ഷിതമായി അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കുമെന്നും വെബ്‌സൈറ്റ് വാഗ്‌ദാനം ചെയ്യുന്നു.
ഈ നടപടിക്കെതിരെ അമേരിക്കൻ ഇമിഗ്രേഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങളിലെ മോശം സാഹചര്യം, മെഡിക്കൽ അവഗണന, വിവേചനം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇവർ എതിർപ്പ് പ്രകടിപ്പിക്കുന്നത്. കുടിയേറ്റക്കാർക്ക് എതിരായ ഇത്തരം നടപടികൾക്കെതിരെ അമേരിക്കയിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു.



