കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ബാക്കിയുള്ളത്. 2026 മാര്‍ച്ച് 31ന് 6,322 കോടിയാണ് ട്രഷറി നീക്കിയിരിപ്പെങ്കില്‍ ഏപ്രിലില്‍ ഇത് 5,263കോടി രൂപയും ഇക്കഴിഞ്ഞ മെയ് 16 വരെ 2,211 കോടിയുമാണെന്നും ധവളപത്രത്തില്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രം വ്യക്തമാക്കുന്നു.
കിഫ്ബിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിക്ക് ഏകദേശം 21,000 കോടിയുടെ വായ്‌പ ബാധ്യതയുണ്ട്. ഇതിൻ്റെ കടങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിൻ്റെ കടങ്ങളാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായി കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള ജല അതോറിറ്റി എന്നിവ വലിയ നഷ്‌ടത്തിലാണെന്നും സംസ്ഥാനത്തിൻ്റെ നികുതി വരുമാനവും കേന്ദ്ര സഹായവും പ്രതീക്ഷിച്ചതിലും കുറവായതിനാല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിച്ചുവെന്നും ധവളപത്രത്തിലുണ്ട്.
ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണമെന്ന നിര്‍ദേശവും വിരമിക്കൽ പ്രായം ഉയർത്തണമെന്നും ശമ്പള പരിഷ്‌കരണം 10 വർഷത്തിൽ ഒരിക്കൽ മാത്രം മതിയെന്നുമുള്ള നിർദേശങ്ങള്‍ ധവളപത്രം മുന്നോട്ടു വെയ്ക്കുന്നു.



