| ശ്രീകാന്ത് പികെ
- ദേശീയ തലത്തിൽ വലിയ വിവാദമൊന്നുമായില്ലെങ്കിലും വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവം അടുത്തിടെ നടന്നു. വൻ കടബാധ്യതയിൽപ്പെട്ടിരുന്ന Jaiprakash Associates Ltd. (Jaypee Group) ദിവാല നടപടികളിലൂടെ (IBC insolvency process) വിൽക്കാൻ തീരുമാനിച്ചു. കമ്പനിക്ക് ഏകദേശം 55,000 കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഈ കമ്പനിയെ ഏറ്റെടുക്കാൻ പ്രധാനമായും രണ്ട് വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകൾ മത്സരിക്കുകയും ചെയ്തു. അദാനിയും വേദാന്തയും.
അദാനി ബിഡ് ചെയ്തത് ഏതാണ്ട് 14,500 കോടി രൂപ, വേദാന്ത 17,000 കോടിയും. അദാനിയേക്കാൾ വേദാന്ത ഏതാണ്ട് 3,500 കോടി അധികം ബിഡ് ചെയ്തു. പക്ഷേ ബിഡ്ഢിങ്ങിൽ വിജയിച്ചത് അദാനി ഗ്രൂപ്പ്. മുൻകൂർ അടക്കുന്ന പേയ്മെന്റും, ആകെ പേയ്‌മെന്റ് കാലാവധിയും പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പിന്റെ ഓഫറാണ് മെച്ചമെന്നാണ് CoC യുടെ വാദം. വേദാന്ത ഗ്രൂപ്പ് കൊടതിയിലൊക്കെ പോയെങ്കിലും ഫലമുണ്ടായില്ല.
വിഷയം അതല്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ വേദാന്ത ചെയർമാൻ അനിൽ അഗർവാൾ തങ്ങൾക്ക് അനുകൂലമായി ഉണ്ടായിരുന്ന ബിഡ്ഡിംഗ് തീരുമാനം പിന്നീട് അദാനി ഗ്രൂപ്പിന് വേണ്ടി മാറ്റി എന്നാരോപിച്ച് പരസ്യമായി രംഗത്ത് വന്നു. കഴിഞ്ഞയാഴ്ച്ച, ജൂണിൽ വേദാന്ത ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിൽ ഇഡി റെയ്ഡ് നടന്നു. ഫെമ നിയമ ലംഘനം ആരോപിച്ച് കമ്പനിക്കെതിരെ ഇപ്പോൾ ഇഡി അന്വേഷണം നടക്കുകയാണ്. പരിസ്ഥിതി നിയമ ലംഘനങ്ങളടക്കം പലവിധ ആരോപണങ്ങൾ പല കാലത്തും നേരിട്ട മൈനിങ് രംഗത്തെ കുത്തകയായ വേദാന്ത ബിജെപി ഗവണ്മെന്റിന് കീഴിൽ ഇക്കാലമത്രയും സുരക്ഷിതരായിരുന്നു.
- ഊർജ്ജ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വിജയകരമായി പ്രവർത്തിച്ചിരുന്ന ഒരു വൻകിട ഇന്ത്യൻ കമ്പനിയായിരുന്നു കോൾ & ഓയിൽ (C&O) കമ്പനി. അങ്ങനെയിരിക്കെ കുറച്ച് വർഷങ്ങൾക്ക് മുന്നേ അവർ തമിഴ് നാടിലെ തൂത്തുക്കുടിയിൽ ഒരു തെർമൽ പവർപ്ലാന്റ് ആരംഭിച്ചു. അധികം വൈകാതെ അതിനെ ചുറ്റിപ്പറ്റി 2018 – ൽ കമ്പനിക്ക് നേരെ സിബിഐ – ഇഡി അന്വേഷണവും റെയ്ഡും ആരംഭിക്കുകയും, തുടർന്ന് കമ്പനി മേധാവി അഹമ്മദ് ബുഹാരി 36 മാസക്കാലം ജയിലിൽ കിടക്കുകയും ചെയ്തു.
ഒടുവിൽ വിവിധ കോടതികൾ കേസ് തള്ളി അദ്ദേഹത്തെ രണ്ട് വാരം മുന്നേ വെറുതെ വിട്ടു. പക്ഷേ അപ്പോഴേക്കും കമ്പനി അദാനി ഗ്രൂപ്പിന്റെ കൈയ്യിലെത്തിയിരുന്നു. ബുഹാരി ജയിലിലായിരിക്കെ അദാനി പവർ ലീഡ് ചെയ്യുന്ന കൺസോഷ്യം കമ്പനി ഏറ്റെടുത്തു.
- കേരളത്തിലെ കടൽ തീരം ധാതു സമ്പത്തുകളാൽ സമൃദമാണ്. കേരള തീരത്തെ കരിമണലുകൾ നിലവിൽ തന്നെ ഊർജ്ജ മേഖലയിൽ വലിയ ഡിമാന്റുള്ള വിലപിടിപ്പുള്ളൊരു റിസോഴ്സാണ്. മൾട്ടി മില്യൺ ഡോളർ സമ്പാദ്യം കൊണ്ട് വരുന്നൊരു പ്രകൃതി നിക്ഷേപം. റെയർ എർത്ത് മിനറലുകളുടെ മേഖലയിലെ കേരളത്തിൽ നിന്നുള്ള പ്രധാനപ്പെട്ട മിനറൽ പ്രോസസിങ് കമ്പനിയാണ് CMRL. വിവാദ വ്യവസായി കരിമണൽ കർത്ത എന്ന് വിളിപ്പേരുള്ള ശശിധരൻ കർത്ത 1989 -ൽ സ്ഥാപിച്ച സ്ഥാപനം. ഓർക്കുക, മൈനിങ് അല്ല – പ്രൊസസിംഗ്. ഇന്ന് പ്രസ്തുത കമ്പനിയുടെ 13. 41% ഷെയറുകൾ കേരള സർക്കാർ സ്ഥാപനമായ KSIDC -(കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) ന്റെ കൈയ്യിലാണ്.
CMRL – ലുമായി ബന്ധപ്പെട്ട ഇഡി അന്വേഷണമാണ് പോയ വാരം കേരളത്തിലെ ഏറ്റവും വലിയ വിവാദ – വാർത്താ പ്രാധാന്യം നേടിയ സംഭവം. മുൻ മുഖ്യമന്ത്രിയും സി.പി.ഐ(എം) നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി ഉൾപ്പെട്ട കേസ് എന്നത് കൊണ്ട് വിവാദങ്ങൾ മുഴുവൻ ആ വഴിക്ക് മാത്രമേ വാർത്താ പ്രാധാന്യം നേടിയുള്ളൂ.
- കേരളം കഴിഞ്ഞ 10 വർഷം ധാതു മണൽ ഖനനം കേന്ദ്ര – സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്കല്ലാതെ സ്വകാര്യമേഖലയിൽ ഒരാൾക്കും അനുവദിച്ചിട്ടില്ല. അതിനായി നിയമ പോരാട്ടം പോലും നടത്തി. പ്രകൃതി സമ്പത്ത് സ്വകാര്യ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് വിട്ട് കൊടുത്താൽ അത് അതിഭീകര പ്രകൃതി ചൂഷണത്തിന് കാരണമാകും. നമ്മുടെ ധാതു സമ്പത്തുകൾ കോടികളുടെ കോർപ്പറേറ്റ് കീശകളിൽ കുന്ന്കൂടുമെന്ന് മാത്രമല്ല, അനേകായിരം അതിസാധാരണ മനുഷ്യരുടെ ജീവിതം ചേരികളിലേക്ക് തള്ളി മാറ്റപ്പെടും. ആ രാഷ്ട്രീയ ജാഗ്രത കഴിഞ്ഞ പത്ത് വർഷക്കാലം ഭരിച്ച ഇടത് ഗവണ്മെന്റിന് ഉണ്ടായിരുന്നു.
- ഇന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സഭയുടെ മേശപ്പുറത്ത് വച്ച ധവള പത്രത്തിൽ ധാതുമണൽ ഖനനം സ്വകാര്യ മേഖലയിലാക്കാനും വൈദ്യുതി രംഗം സ്വകാര്യ വൽക്കരിക്കാനും നിർദ്ദേശിക്കുന്നുണ്ട്. ഒറ്റ യാത്രക്ക് ചുരുങ്ങിയത് അര കോടി രൂപയെങ്കിലും പൊട്ടിച്ചാണ് വി.ഡി സതീശൻ മുഖ്യമന്ത്രിയാകും മുന്നേ തന്നെ അദ്ദേഹത്തെ അദാനി ഗ്രൂപ്പ് ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് മംഗലാപുരത്ത് കൊണ്ട് പോയി അദാനി ഗ്രൂപ്പ് മേധാവിയുടെ സാനിധ്യത്തിൽ എൻഡിഎ നേതാവുമായി ചർച്ച നടത്തിയത്.
കാര്യങ്ങളൊക്കെ മുഖ്യമന്ത്രി വി.ഡി സതീശനും പരിവാരങ്ങളും ഉദ്ദേശിക്കുന്നത് പോലെ നടക്കുകയാണെങ്കിൽ അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ കേരള തീരത്തെ കരിമണൽ ഖനനമുൾപ്പെടെ നമ്മുടെ നാട്ടിലെ ധാതു സമ്പത്ത് അദാനിയുടെ കൈയ്യിലെത്തും, കൂട്ടത്തിൽ കർത്തായുടെ സിഎംആർഎലും. KSEB യെ അധികം വൈകാതെ ഇവർ മറ്റൊരു ബിഎസ്‌എൻഎൽ ആക്കി മാറ്റും. കേരളത്തിന്റെ ഊർജ്ജ മേഖലയെ അദാനി പവറിന് താലത്തിൽ സമ്മാനിക്കും.



