അദാനി ഗ്രൂപ്പ് കമ്പനികൾ അഴിമതിയുടെ ഭാഗമായിട്ടുണ്ടോയെന്ന് യുഎസ് അന്വേഷിക്കുന്നതായി റിപ്പോർട്ട്. വാർത്തമാധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കമ്പനി വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായാണ് റിപ്പോർട്ട്.
ഒരു ഊർജ പദ്ധതിയിൽ അനുകൂലമായ നടപടിക്കായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകുന്നതിൽ അദാനി സ്ഥാപനമോ കമ്പനിയുമായി ബന്ധമുള്ള ഗൗതം അദാനി ഉൾപ്പെടെയുള്ളവരോ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. യുഎസ് അറ്റോർണി ഓഫീസും വാഷിംഗ്ടണിലെ ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് ഫ്രോഡ് യൂണിറ്റുമാണ് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ റിന്യൂവബിൾ എനർജി കമ്പനിയായ അസൂർ പവർ ഗ്ലോബലിനെതിരെയും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, പുറത്തുവന്ന ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്കിറിയില്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി. കമ്പനിക്കോ ചെയർമാനോ എതിരായി എന്തെങ്കിലും രീതിയിലുള്ള അന്വേഷണം പുരോഗമിക്കുന്നതായി തങ്ങൾക്കറിയില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലേയും മറ്റ് രാജ്യങ്ങളിലേയും അഴിമതി വിരുദ്ധ നിയമങ്ങൾക്ക് വിധേയമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും അധികൃതർ പറഞ്ഞു























