20 March 2026

കാരുണ്യമൂര്‍ത്തി അസീം പ്രേംജിയും വിപ്രോയിലെ വേതനം വെട്ടിക്കുറയ്ക്കലും

സ്വന്തം സമ്പത്തിന്റെ എഴുപത് ശതമാനത്തിലധികവും കാരുണ്യപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യാന്‍ മടിയില്ലാത്ത അസീം പ്രേംജി തന്റെ സ്ഥാപനത്തില്‍ പുതുതായി ചേരാന്‍ പോകുന്ന തൊഴിലാളികളുടെ ശമ്പളം പാതിയായി വെട്ടിക്കുറക്കുന്നതിലെ യുക്തിയെന്തായിരിക്കും?

| കെ സഹദേവൻ

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഐടി കമ്പനികളിലൊന്നായ വിപ്രോ പുതുതായി ജോലിയിലേക്ക് കടന്നുവരുന്ന തൊഴിലാളികളുടെ ശമ്പളം പകുതിയായി കുറയ്ക്കാന്‍ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമായിരുന്നു. വിപ്രോയില്‍ ജോലിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന പുതിയ ഐടി പ്രൊഫഷണലുകളുടെ വാര്‍ഷിക ശമ്പളം 6.5 ലക്ഷമായി നിശ്ചയിച്ചതില്‍ നിന്നും 3.5 ലക്ഷമായി കുറച്ചുകൊണ്ടുള്ള തീരുമാനമാണ് വിപ്രോ കൈക്കൊണ്ടിട്ടുള്ളത്.

കമ്പനിയുടെ വെലോസിറ്റി ട്രെയിനിംഗ് പ്രോഗ്രാം പൂര്‍ത്തിയാക്കി തൊഴിലിലേക്ക് പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്കുള്ള സന്ദേശത്തിലാണ് കമ്പനി ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്. തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളുമായി യാതൊരു വിധ ചര്‍ച്ചകളും നടത്താതെ ഏകപക്ഷീയമായിട്ടാണ് വിപ്രോ ഈയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന ആക്ഷേപം ഐടി മേഖലയിലെ ശക്തമായ സാന്നിദ്ധ്യമായ നാസെന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് – എന്‍ഐടിഇഎസ്, ഉന്നയിച്ചിരിക്കുകയാണ്.

ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളെ മുന്നില്‍ കണ്ടുകൊണ്ടാണ് വിപ്രോ ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത് എന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ഗൂഗ്ള്‍, ട്വിറ്റര്‍ തുടങ്ങിയ വന്‍കിട കമ്പനികളില്‍ അടക്കം ഐടി മേഖലകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തില്‍ ശമ്പളം പകുതിയായി കുറയ്ക്കാനുള്ള വിപ്രോയുടെ പുതിയ നീക്കം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തൊഴിലാളികളുടെ ശമ്പളത്തില്‍ 50 ശതമാനം വെട്ടിക്കുറവ് വരുത്താന്‍ തീരുമാനമെടുത്ത വിപ്രോ കമ്പനിയുടെ ഉടമ കാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ലോകമെങ്ങും വാഴ്ത്തപ്പെടുന്ന അസീം പ്രേംജിയാണെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്നാമത്തെയാളെന്ന് ഹരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് രേഖപ്പെടുത്തിയ വിപ്രോ കമ്പനി ഉടമ അസീം പ്രേംജി തന്റെ സമ്പത്തില്‍ നിന്ന് 53,000 കോടി രൂപ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയ വ്യക്തിയാണ് (2019).

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ വിപ്രോയിലെ തന്റെ ഓഹരികളുടെ 34% ആയിരുന്നു അസീം പ്രേംജി സംഭാവനയായി നല്‍കിയത്. കൂടാതെ, ആഗോളതലത്തില്‍ ബില്‍ഗേറ്റ്‌സും വാറണ്‍ ബഫറ്റും ആരംഭിച്ച ‘ഗിവിംഗ് പ്ലഡ്ജ്’ എന്ന ഫിലാന്ത്രോപിക് സംരംഭത്തില്‍ ഒപ്പുവെച്ച വ്യക്തിയെന്ന നിലയില്‍ തന്റെ ഓഹരികളുടെ 73%ത്തോളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. 1,45,000 കോടി രൂപ(21 ബില്യണ്‍ ഡോളര്‍) വരും ഈ തുക. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സ്വകാര്യ വ്യക്തി നല്‍കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു. ‘ഇന്ത്യയിലെ ഏറ്റവും ഉദാരനായ വ്യക്തി’യായി മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയ വ്യക്തികൂടിയാണ് അസീം പ്രേംജി.

സ്വന്തം സമ്പത്തിന്റെ എഴുപത് ശതമാനത്തിലധികവും കാരുണ്യപ്രവര്‍ത്തനത്തിനായി സംഭാവന ചെയ്യാന്‍ മടിയില്ലാത്ത അസീം പ്രേംജി തന്റെ സ്ഥാപനത്തില്‍ പുതുതായി ചേരാന്‍ പോകുന്ന തൊഴിലാളികളുടെ ശമ്പളം പാതിയായി വെട്ടിക്കുറക്കുന്നതിലെ യുക്തിയെന്തായിരിക്കും? എന്തുകൊണ്ടാണ് തൊഴിലാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശമ്പളം നല്‍കാന്‍ ഈ ഫിലാന്ത്രോപിസ്റ്റുകള്‍ മനസ്സ് കാണിക്കാത്തത്?

തന്റെ സ്ഥാപനത്തിലെ 99% ഓഹരികളും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയാണെന്ന് 2015 ഡിസമ്പര്‍ 2ന് തന്റെ ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ച ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗും, കാരുണ്യ മുതലാളിത്തത്തിന്റെ പുതിയ അവതാരമായി വിശേഷിപ്പിക്കപ്പെടുന്ന, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും അടക്കമുള്ള വിവര സാങ്കേതികവിദ്യ മേഖലയിലെ അതിസമ്പന്നര്‍ എന്തുകൊണ്ടാണ് തൊഴില്‍ മേഖലയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്?

വ്യവസായ ഭീമന്‍ റോക്‌ഫെല്ലര്‍ ഉടമ ജോണ്‍ ഡി റോക്‌ഫെല്ലര്‍ ഫ്രാങ്ക് പി വാള്‍ഷിന് നല്‍കിയ മറുപടിയും റോക്‌ഫെല്ലറിന്റെ നാളിതുവരെയുള്ള ചരിത്രവും ഈ ചോദ്യങ്ങള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരമായി കണക്കാക്കാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ഫിലാന്ത്രോപിസ്റ്റായി അറിയപ്പെട്ടിരുന്ന റോക്‌ഫെല്ലറിനോട്, തൊഴിലാളികള്‍ക്ക് അവരുടെ വിഹിതം നേരിട്ട് ലഭിക്കുന്ന തരത്തില്‍ ഒരു സിസ്റ്റം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്ന ചോദ്യത്തോട് പ്രതികരിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്; ”നിങ്ങള്‍ പരാമര്‍ശിക്കുന്ന അതേ സ്ഥാപനത്തിന്റെ ഉടമകളായി തൊഴിലാളികള്‍ ക്രമേണ മാറുന്നത് കണ്ട് ഞാന്‍ സന്തോഷിക്കും. വ്യവസായ സംരംഭങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കടന്നുവരാനും അവരുമായി ബന്ധം നിലനിര്‍ത്താനും എന്റെ സമ്പത്തുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ സമര്‍പ്പിക്കുന്നതില്‍ എനിക്ക് സന്തോഷം മാത്രമാണ്”.

ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പാണ് ഈ സംഭാഷണം നടന്നതെന്ന് ഓര്‍ക്കുക. റോക്‌ഫെല്ലറിന്റെ സ്ഥാപനത്തിന്റെ ഒരൊറ്റ ഓഹരിപോലും അതിലെ തൊഴിലാളികള്‍ക്ക് നാളിതുവരെ ലഭ്യമായിട്ടില്ലെന്നത് വസ്തുതയാണ്. തന്റെ സമ്പാദ്യങ്ങള്‍ വന്‍കിട ഫൗണ്ടേഷനുകള്‍ രൂപീകരിച്ച് വിതരണം ചെയ്യുന്ന നടപടികള്‍ തന്നെയാണ് റോക്‌ഫെല്ലര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

കാരുണ്യ പ്രവര്‍ത്തനത്തിലൂടെ സാംസ്‌കാരിക മേധാവിത്വം നേടിയെടുക്കുകയും സമ്പത്ത് വര്‍ദ്ധനവിനുള്ള രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം അതേപടി നിലനിര്‍ത്തുന്നതിനും അപ്പുറമുള്ള ഒന്നിനും കാരുണ്യ മുതലാളിത്തം തയ്യാറല്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കാരുണ്യ മുതലാളിത്തത്തിന്റെ ഈ ഇരട്ടത്താപ്പ് തിരിച്ചറിയുന്നതില്‍ ഏറ്റവും വൈമനസ്യം പ്രകടമാകുന്നത് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ തൊഴിലാളികളില്‍ തന്നെയാണെന്നതും യാഥാര്‍ത്ഥ്യമാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളോടും തൊഴിലവകാശങ്ങളോടും ശക്തമായി പ്രതികരിക്കുന്നതില്‍ നിന്ന് ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാണിക്കുന്ന വിമുഖത ഈ മേഖലയിലെ ചൂഷണത്തിന് കൂടുതല്‍ ശക്തിപകരുന്നുണ്ട്.

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News