പരസ്യമായ വംശഹത്യാ ആഹ്വാനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. “പോയിന്റ് ബ്ലാങ്ക് ഷോട്ട്” എന്ന തലക്കെട്ടോടെ അസം ബിജെപിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെ ആണ് വിദ്വേഷ പ്രചാരണം നടത്തിയത്. പ്രതിഷേധം ഉയർന്നതോടെ വീഡിയോ നീക്കം ചെയ്‌തു.
മുസ്ലീങ്ങൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോ വൻ പ്രതിഷേധമാണ് ഉയർത്തിയത്. വീഡിയോയിൽ അസമീസിൽ എഴുതിയിരിക്കുന്നത് “നിങ്ങൾ എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ല?”, “ബംഗ്ലാദേശികൾക്ക് മാപ്പ് ഇല്ല” എന്നാണെന്നും റിപ്പോർട്ടുകളുണ്ട്.
മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയ ഹിമന്ത ബിശ്വ ശർമ്മ അസമിലെ മിയാ മുസ്‌ലിങ്ങൾക്കക്ക് എതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളുടെ തുടർച്ചയായാണ് വീഡിയോ എന്നും വിമർശനമുണ്ട്. മിയ ജനതയെ കഷ്‌ടപ്പെടുത്തുക എന്നതാണ് തൻ്റെ ജോലിയെന്നും, റിക്ഷാ ഡ്രൈവർ മിയ മുസ്ലിമാണെങ്കിൽ റിക്ഷാ യാത്രാക്കൂലി കുറക്കാൻ നിർദേശിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു.
ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷ വേട്ടയെ സർക്കാർ നയമാക്കി മാറ്റുന്നതിൻ്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന അസം മുഖ്യമന്ത്രിയുടെ വീഡിയോ എന്ന വിമർശനവു പ്രതിപക്ഷം ഉയർത്തുന്നുണ്ട്.























