ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാനായി കോഴ വാങ്ങി എന്ന ആരോപണത്തില്‍ സിബിഐ തനിക്കെതിരെ നടത്തുന്ന തുടർച്ചയായ റെയ്ഡിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ വേണമെന്നും സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ കർശന നടപടി ഉണ്ടാകരുതെന്നും മഹുവ മൊയ്ത്ര പരാതിയിൽ ചൂണ്ടിക്കാട്ടി.
മഹുവയുടെ കൊല്‍ക്കത്തയിലുള്ള വസതിയിലും കൃഷ്ണനഗറിലെ അപ്പാര്‍ട്‌മെന്റിലും പിതാവ് താമസിക്കുന്ന മറ്റൊരു അപ്പാര്‍ട്‌മെന്റിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുന്ന രീതിയിലുള്ള കടുത്ത നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കാതിരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മഹുവ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസപ്പെടുത്താനാണ് സിബിഐ ശ്രമിക്കുന്നത്. സിബിഐ പ്രർത്തിക്കുന്നത് രാഷ്ട്രീയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നിയമവിരുദ്ധവും അനുചിതവുമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മഹുവ നൽകിയ പരാതിയിൽ പറയുന്നു.