പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ പ്രതികാരം തീർക്കുന്നത് പലപ്പോഴും അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറച്ചു കൊണ്ടോ അല്ലെങ്കിൽ അത് പല ന്യായീകരണങ്ങൾ നിരത്തി തടഞ്ഞ് വെക്കുന്നതിലൂടെയോ ആണ്. കേരളത്തിൻ്റെ കാര്യത്തിലും അത് വ്യത്യസ്തമല്ല.
കേന്ദ്രത്തിൻ്റെ ഈ നടപടി തന്നെയാണ് കേരളത്തിൻ്റെ വികസനത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. അതിൻ്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരിമുതല്‍ മാര്‍ച്ചുവരെ മൂന്നുമാസ കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗികക്കാൻ ലഭിക്കേണ്ട തുകയുടെ പകുതിയിൽ ഏറെ വെട്ടിക്കുറച്ച തീരുമാനം. ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാന മൂന്ന് മാസത്തേയ്ക്ക് 12000 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. ഈ തുകയിൽ നിന്നും 5900 കോടിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്.
കിഫ്ബിക്കും പെൻഷൻ കമ്പനിക്കുമായി ബജറ്റിന് പുറത്തെടുത്ത വായ്‌പകളുടെ പേരിലാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ച കത്തിൽ പറയുന്നത്. ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള വർഷാന്ത്യ പദ്ധതികളെയാണ് ഇത് ബാധിക്കുന്നത്. ഈ വർഷം അനുവദിച്ച കടത്തിൽ നിന്ന് മാത്രം 17,000 കോടി രൂപയാണ് ഇതിലൂടെ കേരളത്തിന് നഷ്‌ടമാകുന്നത്.
ആഭ്യന്തര വരുമാനത്തിൻ്റെ മൂന്ന് ശതമാനമാണ് കടമെടുക്കാൻ അനുമതിയുള്ളത്. ധനഉത്തരവാദിത്വ നിയമവും, ധനക്കമ്മീഷൻ്റെ ശുപാർശയും അനുസരിച്ച് ആർബിഐയുടെ അനുമതിയോടെ വ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കടമെടുക്കുന്നത്. എന്നിട്ടും കേന്ദ്രം അർഹിക്കുന്ന തുക പോലും നിഷേധിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്.























