മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാതെ കേന്ദ്ര സർക്കാർ. പദ്ധതിക്ക് കീഴിൽ വേതന വിതരണത്തിന് ആധാർ അധിഷ്ഠിത സംവിധാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31ന് അവസാനിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും ഇതുസംബന്ധിച്ച ആശങ്കകൾ പൂർണമായി പരിഹരിക്കാൻ സർക്കാരിനായിട്ടില്ല. വെബ്സൈറ്റിലെ ആധാർ ഡെമോഗ്രാഫിക് വെരിഫിക്കേഷൻ സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാരം നിലവിൽ 25.89 കോടി തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇതിൽ 17.37 കോടി പേർ എബിപിഎസ് സംവിധാനത്തിലേക്ക് മാറി. 32% പേരാണ് പുറത്തുള്ളത്. ആധാറും തൊഴിൽ കാർഡും തമ്മിലുള്ള പൊരുത്തക്കേടുകൾ കഴിഞ്ഞ 21 മാസത്തിനിടെ 7.6 കോടി തൊഴിലാളികളുടെ അവസരം നഷ്ടമാക്കിയെന്നാണ് കണക്കുകൾ പറയുന്നത്.
അവസരങ്ങൾ നഷ്ടമായതിന്റെ പ്രധാന പ്രശ്നം കണക്ടിവിറ്റി പ്രതിസന്ധികളാണ്. കേരളത്തിൽ പുറത്തായത് 1100 പേരാണ്. ഇവരിലധികവും ഗോത്ര മേഖലയിൽനിന്നാണ് എന്നതാണ് ശ്രദ്ധേയം. രാജ്യത്ത് ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. ഇതിന് പുറമെ ആധാറുമായി തൊഴിൽ കാർഡുകൾ ബന്ധിപ്പിക്കുന്ന പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ സംഭവിക്കുന്ന പിശകുകളും വേതനം അക്കൗണ്ടിലെത്തുന്നതിനെ തടസപ്പെടുത്തുന്നുണ്ട്. തൊഴിലാളിയുടെ ആധാറും തൊഴിൽ കാർഡും തമ്മിലുള്ള അക്ഷരതെറ്റുകൾ പോലുള്ള പൊരുത്തക്കേടുകൾ പോലും പ്രശ്നമാണ്. അതോടൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു ബാങ്ക് അക്കൗണ്ടിലേക്ക് വേതനമെത്തുന്ന സ്ഥിതിയുമുണ്ട്.
നിലവില്‍ പ്രശ്നങ്ങളുള്ള കേസുകൾ പരിഹരിക്കാൻ ഗ്രാമീണ വികസന മന്ത്രാലയം ഇടപെട്ടിട്ടുണ്ടെങ്കിലും ഗ്രാമപഞ്ചായത്തുകൾ അടിസ്ഥാനമാക്കി മാത്രമേ നടപടി സ്വീകരിക്കാൻ സാധിക്കുവെന്നാണ് വിശദീകരണം. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ വളരെയധികം സഹായകമാകുന്ന സുപ്രധാന പദ്ധതിയാണ് തൊഴിലുറപ്പ്. അതിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തെറ്റായ സാങ്കേതിക സംവിധാനങ്ങൾ അതിന്റെ ശോഭ കെടുത്താൻ വളരെയധികം സാധ്യതയുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരു പഠനത്തിന്റെയും അടിസ്ഥാനമില്ലാത്ത ഇപ്പോൾ നടപ്പാടിലാക്കിയിരിക്കുന്ന എബിപിഎസ് സംവിധാനം.



