20 March 2026

ഇറാൻ്റെ മിസൈൽ കരുത്തിന് ചൈനീസ് ‘കണ്ണ്’; ബൈയ്ദു പശ്ചിമേഷ്യയിൽ കളി മാറ്റുന്നുവോ?

വലിയ കൃത്യതയാണ് ഇറാൻ്റെ ദീർഘദൂര ആയുധങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് ഇറാൻ്റെ മിസൈലുകളുടെ അമ്പരപ്പിക്കുന്ന കൃത്യതയിലേക്കാണ്. മുൻപുണ്ടായ ഏറ്റുമുട്ടലുകളെ അപേക്ഷിച്ച്, ഇത്തവണ ഇറാൻ്റെ മിസൈലുകൾ ലക്ഷ്യസ്ഥാനങ്ങളിൽ അതികൃത്യമായി പതിക്കുന്നുവെന്നത് സൈനിക നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നു. വെറും എട്ട് മാസം മുമ്പ് ഇസ്രായേലുമായി നടന്ന സംഘർഷത്തേക്കാൾ വലിയ കൃത്യതയാണ് ഇറാൻ്റെ ദീർഘദൂര ആയുധങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

ഈ മാറ്റത്തിന് പിന്നിൽ ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ബെയ്ദൂ’ (BeiDou) നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റമാണോ എന്ന ചോദ്യമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിന് (GPS) പകരക്കാരനായി ചൈന അവതരിപ്പിച്ച ഈ സംവിധാനം ഇറാൻ്റെ മിസൈലുകളുടെ ഗതിനിർണയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായി ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് ബെയ്ദൂവിൻ്റെ ഉപയോഗത്തിലേക്കാണ്.

എന്താണ് ബെയ്ദൂ സംവിധാനം?

അമേരിക്കൻ നിർമിത ജിപിഎസ്., യൂറോപ്യൻ യൂണിയൻ്റെ ഗലീലിയോ, റഷ്യയുടെ ഗ്ലോനാസ് എന്നിവക്ക് ബദലായി ചൈന വികസിപ്പിച്ചെടുത്ത അത്യാധുനിക നാവിഗേഷൻ സംവിധാനമാണിത്. 1980-കളിൽ ചെൻ ഫാങ്‌യുൻ എന്ന ശാസ്ത്രജ്ഞൻ്റെ ആശയത്തിൽ നിന്നാണ് ഇതിൻ്റെ തുടക്കം. 1991-ലെ ഗൾഫ് യുദ്ധത്തിൽ ജിപിഎസ്. അമേരിക്കക്ക് നൽകിയ മുൻതൂക്കം കണ്ട ചൈന, സ്വന്തമായി ഒരു സംവിധാനം വേണമെന്ന് ഉറപ്പിക്കുകയായിരുന്നു.

1993ൽ ഇറാനിലേക്ക് പോയ ചൈനീസ് കപ്പലിന് അമേരിക്ക ജിപിഎസ്. നിഷേധിച്ചതും, 1996-ലെ തായ്‌വാൻ പ്രതിസന്ധിയും ചൈനയെ ഈ ലക്ഷ്യത്തിൽ കൂടുതൽ ഉറപ്പിച്ചു നിർത്തി. ഭാവിയിൽ അമേരിക്ക തങ്ങൾക്കെതിരെ ജിപിഎസ്. ഒരു ആയുധമായി ഉപയോഗിക്കുമെന്ന ഭയം ചൈനയെ സ്വന്തം ഉപഗ്രഹ ശൃംഖല നിർമ്മിക്കാൻ പ്രേരിപ്പിച്ചു. 2000-ത്തിൽ തുടങ്ങിയ ഈ ദൗത്യം മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. 2020 ജൂണിൽ 55-ാമത്തെ ഉപഗ്രഹവും വിക്ഷേപിച്ചതോടെ ബെയ്ദൂ പൂർണ സജ്ജമായി.

സാങ്കേതികമായി ജിപിഎസിനേക്കാൾ മുന്നിലാണ് ബെയ്ദൂ എന്ന് പല വിദഗ്‌ദരും കരുതുന്നു. അമേരിക്കൻ ജിപിഎസ്. 24 ഉപഗ്രഹങ്ങളെ ആശ്രയിക്കുമ്പോൾ, ചൈനീസ് സംവിധാനം 45 ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. ഇത് കൂടുതൽ ഭൂമിശാസ്ത്രപരമായ കൃത്യത ഉറപ്പാക്കാൻ സഹായിക്കുന്നു. 2020ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇത് ഔദ്യോഗികമായി ലോകത്തിന് സമർപ്പിച്ചു.

ഇറാൻ ബെയ്ദൂവിലേക്ക് മാറിയത് ഒറ്റരാത്രി കൊണ്ടല്ല. 2015ൽ തന്നെ സൈനിക ആവശ്യങ്ങൾക്കായി ബെയ്ദൂ ഉപയോഗിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇറാൻ ഒപ്പുവച്ചിരുന്നു. 2021-ലെ ചൈന- ഇറാൻ സമഗ്ര പങ്കാളിത്ത കരാറോടെ ഇതിൻ്റെ വേഗത വർധിച്ചു. ബെയ്ദൂവിൻ്റെ എൻക്രിപ്റ്റ് ചെയ്‌ത സൈനിക സിഗ്നലുകളിലേക്ക് ഇറാന് ചൈന പ്രവേശനം നൽകിയതോടെ ആണ് മിസൈലുകളുടെയും ഡ്രോണുകളുടെയും ഗതി നിയന്ത്രിക്കാൻ അവർക്ക് എളുപ്പമായത്.

ജിപിഎസ്. തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ബെയ്ദൂവിലേക്കുള്ള മാറ്റം ഇറാന് വലിയ ആശ്വാസമാണ് നൽകുന്നത്. 2025 ജൂൺ മുതൽ ഇറാനിൽ ജിപിഎസ്. സിഗ്നലുകൾക്ക് വലിയ തോതിൽ തടസങ്ങൾ അനുഭവപ്പെട്ടിരുന്നു. വിമാന യാത്രയെയും കപ്പൽ ഗതാഗതത്തെയും ഇത് ബാധിച്ചപ്പോൾ, സൈനിക ആവശ്യങ്ങൾക്കായി ഇറാൻ പൂർണമായും ബെയ്ദൂവിനെ ആശ്രയിച്ചു തുടങ്ങിയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

പരമ്പരാഗതമായി ഇറാനിയൻ മിസൈലുകൾ ഉപയോഗിച്ചിരുന്നത് ‘ഇനർഷ്യൽ നാവിഗേഷൻ’ സംവിധാനമായിരുന്നു. സെൻസറുകൾ ഉപയോഗിച്ച് ചലനം ട്രാക്ക് ചെയ്യുന്ന ഈ രീതിക്ക് ദൂരം കൂടുമ്പോൾ കൃത്യത കുറയാൻ സാധ്യതയുണ്ട്. എന്നാൽ ഉപഗ്രഹ സിഗ്നലുകൾ ഉപയോഗിക്കുന്നതിലൂടെ മിസൈലുകൾക്ക് അവയുടെ പാത കൃത്യമായി പരിഷ്‌കരിക്കാനും ലക്ഷ്യസ്ഥാനം തെറ്റാതെ പതിക്കാനും സാധിക്കുന്നു.

ഇത് പശ്ചിമേഷ്യയിലെ യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതെളിക്കുന്നത്. ഒന്നിലധികം നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി ശത്രുക്കളുടെ ജാമിംഗ് (Jamming) തടസങ്ങളെ അതിജീവിക്കാൻ ഇറാന് സാധിക്കും. ഒരു ഉപഗ്രഹ സിഗ്നൽ തടസപ്പെട്ടാൽ മറ്റൊന്നിനെ ആശ്രയിക്കാമെന്നത് മിസൈൽ വിക്ഷേപണത്തിൻ്റെ വിജയം ഉറപ്പാക്കുന്നു. ഇത് ഇറാൻ്റെ സൈനിക ശേഷിയെ വൻതോതിൽ വർധിപ്പിച്ചിരിക്കുകയാണ്.

ബെയ്ദൂവിൻ്റെ സ്വാധീനം ഇറാനിൽ മാത്രം ഒതുങ്ങുന്നില്ല. ചൈനയുടെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിലെ പങ്കാളികളായ ഒട്ടേറെ രാജ്യങ്ങൾ ഇപ്പോൾ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാകിസ്താൻ 2018 മുതൽ സൈനിക ആവശ്യങ്ങൾക്കായി ബെയ്ദൂ ഉപയോഗിക്കുന്നു. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളും വിവിധ ആവശ്യങ്ങൾക്കായി ബെയ്ദൂവിനെ പരീക്ഷിച്ചു കഴിഞ്ഞു.

ചൈനീസ് സാങ്കേതിക വിദ്യയുടെ ഈ വളർച്ച ജിപിഎസിൻ്റെ ആഗോള ആധിപത്യത്തിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഗതാഗതം, കൃഷി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ ബെയ്ദൂ ലോകശ്രദ്ധ നേടിയിട്ടുണ്ട്. ലാവോസിലെ റെയിൽവേ നിയന്ത്രണത്തിനും തായ്‌ലൻഡിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ചൈനീസ് സംവിധാനം കരുത്തുപകരുന്നു.

ഇറാൻ്റെ മിസൈൽ ആക്രമണങ്ങളുടെ കൃത്യത കേവലം സൈനികമായ ഒരു മുന്നേറ്റം മാത്രമല്ല, മറിച്ച് ആഗോള നാവിഗേഷൻ രംഗത്തെ ശക്തികേന്ദ്രങ്ങളുടെ മാറ്റം കൂടിയാണ് സൂചിപ്പിക്കുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യയെ മാത്രം ആശ്രയിച്ചിരുന്ന കാലം അവസാനിക്കുക ആണെന്നും ബെയ്ദൂ പോലുള്ള ബദൽ സംവിധാനങ്ങൾ വരുംകാല യുദ്ധങ്ങളുടെയും വികസനത്തിൻ്റെയും ഗതി നിർണയിക്കുമെന്നും വ്യക്തമാണ്. മറ്റ് അയൽ രാജ്യങ്ങളും ജിപിഎസിനെ ആശ്രയിക്കുന്നത് പുനർചിന്തിക്കാൻ ഈ മാറ്റം കാരണമായേക്കാം.

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News