2024-ലെ ഭൂപതിവ് നിയമ പ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദഗതി എത്രയും വേഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്‌ത് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂപതിവ് ഭേദഗതി നിയമം കേരള നിയമസഭ പാസാക്കി ഒന്നരവർഷം കഴിഞ്ഞിട്ടും ചട്ടങ്ങൾക്ക് അംഗീകാരം ആയിരുന്നില്ല.
പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ഭൂമിയെയും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയെയും ചെറിയ തോതിലുള്ള തരം മാറ്റത്തെയും വെവ്വേറെ കാണണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭേദഗതി നടപ്പാകുന്നതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
അതേസമയം, 2024 ആഗസ്റ്റിൽ ചട്ടങ്ങൾ രൂപീകരിച്ച് ബില്ല് പ്രാബല്യത്തിൽ വരുമെന്നായിരുന്നു സർക്കാരിൻ്റെ ഉറപ്പ്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായാണ് ഭൂപതിവ് ഭേദഗതി നിയമം സർക്കാർ പാസാക്കിയത്. 2023 സെപ്റ്റംബർ 14നാണ് ഇടുക്കി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ഭൂപതി ഭേദഗതി നിയമം നിയമസഭാ പാസാക്കിയത്.
മുൻ ഗവർണറും സർക്കാരും തമ്മിലുണ്ടായിരുന്ന തർക്കം കാരണം ബില്ലിന് ഗവർണർ അംഗീകാരം നൽകിയത് 2024 ഏപ്രിൽ 27-നാണ്. കഴിഞ്ഞ ആഗസ്റ്റിൽ ചട്ടം രൂപീകരിച്ച് ബിൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റവന്യൂ മന്ത്രിയുടെ ഉറപ്പ്. പക്ഷേ, യാതൊരു നടപടിയും ഇതുവരെ ഉണ്ടാകാത്ത സ്ഥിതിയായിരുന്നു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി കെ.രാജൻ, നിയമ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ്, നിയമ സെക്രട്ടറി കെ.ജി സനൽ കുമാർ, ലാൻഡ് റവന്യൂ കമ്മീഷണർ എ.കൗശികൻ തുടങ്ങിയവർ സംസാരിച്ചു.