| പി ജി പ്രേംലാൽ
മംഗലാപുരത്തും പള്ളി അമ്പലം ആയിരുന്നുവെന്ന് പറഞ്ഞുള്ള കലാപരിപാടി തുടങ്ങിയിരിക്കുന്നു, സംഘപരിവാർ. വന്നുവന്ന് നമ്മുടെ മേൽകോടതികൾക്ക് ഇന്ത്യൻ പുരാതനക്ഷേത്ര പുനർനിർമ്മാണാലോചനാ കമ്മറ്റി എന്ന് പേര് മാറ്റേണ്ടിവരുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. 2024-ലെ പൊതുതിരഞ്ഞെടുപ്പിനെ ഉന്നം വച്ച് മറ്റൊരു ‘അയോദ്ധ്യ’ എങ്ങനെ സൃഷ്ടിക്കാമെന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭരണകൂടം കൂടിയാകുമ്പോ കാര്യങ്ങൾ ഇനിയും ഉഷാറാകുമെന്നുറപ്പ്.
അഞ്ഞൂറിൽപ്പരം വർഷങ്ങൾ പഴക്കമുള്ളതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞ ബാബ്റി പള്ളി തകർത്ത കേസിലെ നീതിരഹിതമായ വിധിന്യായത്തിൽ നിന്നാണല്ലോ ഹിന്ദുവർഗീയവാദികൾ അവരുടെ ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ കുഴിമാന്തി പ്രക്രിയകൾ തുടരാനാവശ്യമായ ഊർജ്ജവും പ്രോത്സാഹനവും കൈപ്പറ്റിയത്.
തികഞ്ഞ ബ്രാഹ്മണിക്കൽ സമീപനങ്ങളുടെ അവശിഷ്ടങ്ങൾ പേറുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ നിന്ന് ഇതിന് മറുമരുന്ന് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുക വയ്യ. ഒരേയൊരു സാധ്യത തങ്ങളുടെ ആരാധനാലയങ്ങൾ തകർത്ത് ഹിന്ദുക്കൾ പണിത ക്ഷേത്രങ്ങൾ തങ്ങൾക്ക് തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബുദ്ധമത ജൈനമത വിശ്വാസികൾ കോടതിയിൽ എത്തുക എന്നത് മാത്രമാണ്.
ഇന്ത്യയിലെമ്പാടും, എന്തിന് ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ക്ഷേത്രവും സാക്ഷാൽ ശബരിമലക്ഷേത്രവും അടക്കം ഈ കേരളത്തിൽ തന്നെ ഒരുപാട് ഹിന്ദുക്ഷേത്രങ്ങൾക്കുള്ളിലെ ജൈന -ബുദ്ധമത നിർമ്മിതികളുടെയും ആ മതങ്ങളോട് ഹിന്ദുമതം കാണിച്ച
അതിക്രമങ്ങളുടെയും ചരിത്രം അപ്പോൾ കോടതി മുറികളിൽ നിറയും. വിതച്ചത് കൊയ്യേണ്ടിവരുന്ന ആ അവസ്ഥയിലേ ഹിന്ദുതീവ്രവർഗ്ഗീയവാദികൾ സ്വന്തം മാളങ്ങളിലേക്ക് ചുരുങ്ങിപ്പോകൂ.























