പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന മന്ത്രിമാർക്ക് ആർടി- പിസിആർ പരിശോധന നിർബന്ധമാക്കി. രാജ്യത്ത് സജീവമായ കൊവിഡ്-19 കേസുകൾ 7,000 കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്‍റെ വസതിയിൽ കാണാൻ പോകുന്ന ഡൽഹി മുഖ്യമന്ത്രി ഏഴ് എംപിമാർ, എംഎൽഎമാർ എന്നിവരുൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 70 ഓളം ബിജെപി നേതാക്കൾ കൊവിഡ് ടെസ്റ്റിന് വിധേയരാകണം.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിനെ തുടർന്ന് പ്രധാനമന്ത്രി മോദി എല്ലാ സംസ്ഥാന നേതാക്കളെയും വൈകുന്നേരം 7:30ന് അത്താഴത്തിന് ക്ഷണിച്ചിരുന്നു. അത്താഴവിരുന്നിൽ പങ്കെടുക്കണമെങ്കിൽ ഇവരെല്ലാം കൊവിഡ് നെഗറ്റീവാണെന്ന് തെളിയിക്കേണ്ടി വരും.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നിട്ടുണ്ട്. 24 മണിക്കൂറിനുളളില്‍ ആറ് കൊവിഡ് മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നപ്പോള്‍ ഗുജറാത്തില്‍ ആയിരം കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു.
കൊവിഡിന്‍റെ പുതിയ വകഭേദം രാജ്യത്ത് പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരില്‍ പുതിയ ഒമിക്രോണ്‍ വകഭേദമായ എക്‌സ്.എഫ്.ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യന്‍ ജീനോമിക്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചിട്ടുണ്ട്.























