| എസ് സുധീപ്
റിജിൽ മാക്കുറ്റിയടക്കമുള്ളവർ നടത്തിയത് പ്രക്ഷോഭമോ ഗുണ്ടായിസമോ എന്തുമാവട്ടെ, രണ്ടാം വിമോചന സമരത്തിനായുള്ള നീക്കങ്ങളിൽ സി പി എം അറിയാതെ പോലും തല വച്ചു കൊടുക്കരുത്. സർക്കാരിനു വെറും ആറു മാസം മാത്രം പ്രായപ്പോൾ തന്നെ സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്നു വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമങ്ങളാണു നടന്നു കൊണ്ടിരിക്കുന്നത്.
എസ് ഡി പി ഐ ക്കാരനെ ആർ എസ് എസും ആർ എസ് എസുകാരനെ എസ് ഡി പി ഐയും എസ് എഫ് ഐ ക്കാരനെ യൂത്ത് കോൺഗ്രസുമൊക്കെ കൊന്നു തള്ളുന്നത് ആ ശ്രമത്തിൻ്റെ ഭാഗമാണ്.
കെ റെയിലിനായി സർവേക്കല്ലുകൾ ഇടുന്നത് നിയമം കയ്യിലെടുത്തു പിഴുതെറിഞ്ഞ് നിയമലംഘനം നടത്താൻ കെ സുധാകരൻ ജനത്തെ പ്രേരിപ്പിക്കുന്നതും ആ ശ്രമത്തിൻ്റെ ഭാഗം തന്നെ. പൊലീസ് തുമ്മിയാൽ പോലും ആഞ്ഞടിക്കുന്ന ദേവേന്ദ്രന്മാർ, ഈ നിയമവിരുദ്ധ ആഹ്വാനത്തെക്കുറിച്ചും അതു ശിരസാവഹിക്കുന്നവരെക്കുറിച്ചും ഒരക്ഷരം മിണ്ടാത്തതും മന:പൂർവ്വം തന്നെയാണ്.
ഇത്രയൊക്കെയായിട്ടും ഇടതുപക്ഷം അതേ നാണയത്തിൽ തിരിച്ചടിക്കാത്തത് ഇടതു വിരുദ്ധരെ ഒന്നടങ്കം അസ്വസ്ഥരാക്കുന്നുണ്ട്. ഇടതുപക്ഷം തെരുവിലിറങ്ങി അടി കൊടുത്താൽ മാത്രമേ ഇടതു വിരുദ്ധരുടെ അജണ്ടയ്ക്കു വിജയം കാണാൻ കഴിയൂ. പൊലീസ് അതിക്രമം കൂടി ഇടതു വിരുദ്ധർ സ്വപ്നം കാണുന്നുണ്ട്.
ഇടതുപക്ഷം നിയമം കയ്യിലെടുത്താലേ തുടർഭരണ ധാർഷ്ട്യം എന്നു വലതു മാദ്ധ്യമങ്ങളെക്കൊണ്ടു പറയിപ്പിച്ച്, തല്ലുന്നേ തല്ലുന്നേ തല്ലിത്തല്ലിക്കൊല്ലുന്നേ എന്ന് അലറി വിളിച്ച് രണ്ടാം വിമോചന സമരം തുടങ്ങാൻ കഴിയൂ.
അതിനായി ഇടതുപക്ഷത്തെ പ്രകോപിപ്പിക്കണം. പൊലീസിനെയും പ്രകോപിപ്പിക്കണം, പറ്റിയില്ലെങ്കിൽ പൊലീസിലെ ഇടതു വിരുദ്ധരെ ഉപയോഗിക്കണം. എന്നിട്ടു കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കണം.
അതിനാണ് കോൺഗ്രസ് നേതാവായ റിജിൽ മാക്കുറ്റിയും സംഘവും ഇന്നു കണ്ണൂരിൽ ശ്രമിച്ചത്. സിൽവർലൈൻ ജനസമക്ഷം എന്ന പൊതുപരിപാടിയിൽ മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചതു വെറുതെയല്ല.
അരങ്ങു കൊഴുപ്പിക്കാനായിട്ടാണ് ലസിത പാലയ്ക്കൽ അടക്കമുള്ള സംഘപരിവാറുകാർ, സംഭവത്തിൽ പരസ്യമായി ആഹ്ലാദം പ്രകടിപ്പിച്ചും സഖാക്കളെ അഭിനന്ദിച്ചും രംഗത്തെത്തിയത്.
ലസിതയുടെ എഫ് ബി പോസ്റ്റ് ഇപ്രകാരമാണ്: “കണ്ണൂർ സിറ്റിയിൽ വച്ച് പരസ്യമായി പശുക്കുട്ടിയെ അറുത്ത പൂക്കുറ്റിയുടെ പുറം അടിച്ചു പൊളിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ.” പശുക്കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ടതല്ല ഇന്നത്തെ വിഷയം എന്നോർക്കണം. മറിച്ച് കെ റെയിലാണു വിഷയം. കെ റെയിലിനെ എതിർക്കുന്നവരാണ് മാക്കുറ്റിയുടെ കോൺഗ്രസും ലസിതയുടെ സംഘപരിവാറും. എന്നിട്ടാണ് ലസിതയും സംഘപരിവാറും ആഹ്ലാദഭരിതരാകുന്നത്! സംഘപരിവാറിനു സുവർണ്ണാവസരമാണ്!
ശബരിമല വിഷയത്തിൽ കേന്ദ്രത്തിനു നിയമനിർമ്മാണം നടത്താമായിരുന്നു എന്നിരിക്കെ, കേന്ദ്രം അതു ചെയ്യാതെ കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ സംഘപരിവാർ കിണഞ്ഞു ശ്രമിച്ചതും സുവർണ്ണാവസരമെന്നു ശ്രീധരൻപിള്ള പറഞ്ഞതും സമീപകാല ചരിത്രമാണ്. സംഘപരിവാറിനെ വെല്ലുംമട്ടിൽ ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചു കോൺഗ്രസ്, സംഘപരിവാറിനൊപ്പം നിന്ന് തെരുവിൽ അഴിഞ്ഞാടിയതും വെറുതെയല്ല.
കെ റെയിൽ അടുത്ത സുവർണാവസരമാണ്. കേന്ദ്രം അനുമതി നൽകില്ലെന്നു പ്രഖ്യാപിച്ചാൽ ഈ നിമിഷം തീരുന്ന പ്രശ്നമാണു കെ റെയിൽ. പറയില്ല. പറഞ്ഞാൽ എങ്ങനെ രാഷ്ട്രീയ മുതലെടുപ്പു നടത്തും? സുധാകരാദികൾക്കു കേരളത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയാതെ പോവില്ലേ? അതുകൊണ്ട് കെ റെയിൽ വിഷയം കത്തിപ്പടരണം. ഭീകരാന്തരീക്ഷം നിലവിൽ വരണം. രണ്ടാം വിമോചന സമരം വരണം…കോൺഗ്രസിൻ്റെയും സംഘപരിവാറിൻ്റെയും എല്ലാ ഇടതു വിരുദ്ധരുടെയും വലതു മാദ്ധ്യമങ്ങളുടെയും ദേവേന്ദ്രന്മാരുടെയും കൊതി അതു തന്നെയാണ്.
പശുക്കുട്ടിയെ പരസ്യമായി അറുത്ത് മൃഗീയമായി അഴിഞ്ഞാടിയ, കോൺഗ്രസ് ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞ, പാർട്ടി നടപടി നേരിട്ട, പൊലീസിനെ വളഞ്ഞിട്ടു തല്ലാൻ നേതൃത്വം നൽകിയ മാക്കുറ്റിയെ വിശുദ്ധ പരിവേഷം നൽകി അവതരിപ്പിക്കാൻ കുറേയധികം പേർ ഇന്നിറങ്ങിയിട്ടുണ്ട്.
സുധാകരൻ്റെ അനന്തരാവകാശിയാണത്രെ മാക്കുറ്റി! ഏത്, നാളെ താൻ ബിജെപിയിൽ ചേരില്ലെന്നു യാതൊരുറപ്പുമില്ലെന്നു പരസ്യമായി പ്രഖ്യാപിച്ച കെ സുധാകരൻ്റെ പിൻഗാമി!
സുധാകരനും പിൻഗാമികൾക്കും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാൻ തക്കവണ്ണം മാരാർജി ഭവൻ്റെ വാതിലുകൾ തുറന്നു കിടപ്പുണ്ട്. കോൺഗ്രസിൻ്റെ തകർച്ച സുധാകര സംഘത്തെ യാതൊരു തരത്തിലും വിഷമിപ്പിക്കുകയുമില്ല. സുധാകര-മാക്കുറ്റി-ലസിത സംഘങ്ങൾക്കു വേണ്ടത് സുവർണാവസരങ്ങളാണ്, ഭീകരാന്തരീക്ഷമാണ്, രണ്ടാം വിമോചന സമരമാണ്. വലതു മാദ്ധ്യമങ്ങളും ദേവേന്ദ്രന്മാരും ചാടി വീഴാനായി കാത്തിരിക്കുകയാണ്. ആ പ്രകോപനങ്ങൾക്ക് ഇടതു മുന്നണി വഴങ്ങരുത്, അബദ്ധത്തിൽ പോലും തലവച്ചു കൊടുക്കരുത്.























