ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച രൂപ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന നിലയായ 92.31 രൂപയ്ക്ക് തൊട്ടടുത്താണ് നിലവിലെ വിനിമയ നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിലേക്ക് ഉയർന്നതാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമായത്.
ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം 28 ശതമാനത്തിന്റെ വർധനവാണുണ്ടായത്. നിലവിൽ ബാരലിന് 110 ഡോളർ എന്ന നിരക്കിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യൻ ഓഹരിവിപണിയെയും സാരമായി ബാധിച്ചു. തിങ്കളാഴ്ച ഓഹരിവിപണിയിലുണ്ടായ വൻ തകർച്ചയിൽ നിക്ഷേപകർക്ക് ഏകദേശം 12 ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില വർധനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.























