സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ നിർദേശ പ്രകാരം 102 രാജ്യങ്ങളിലേക്ക് ഈത്തപ്പഴവും 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആനും അയക്കുന്നതും 61 രാജ്യങ്ങളിൽ നോമ്പുതുറ ഒരുക്കുന്നതുമായ വിപുലമായ ‘ഖാദിമുൽ ഹറമൈൻ റമദാൻ പദ്ധതി’ക്ക് തുടക്കമായി. റിയാദിൽ സംഘടിപ്പിച്ച ചടങ്ങിൽ സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദഅ്വ ആൻഡ് ഗൈഡൻസ് മന്ത്രി ശൈഖ് ഡോ. അബ്‌ദു ലത്തീഫ് ബിൻ അബ്‌ദുൽ അസീസ് അൽ ആലുശൈഖ് ഉദ്ഘാടനം നിർവഹിച്ചു.
ഭരണ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം ആഗോള തലത്തിൽ മുസ്‌ലിങ്ങളെ പിന്തുണയ്ക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി ആലുശൈഖ് പറഞ്ഞു.
ഇസ്‌ലാമിക ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നതിലും മതപരമായ അവബോധം പ്രോത്സാഹിപ്പിക്കുന്നതിലും ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്ക് അനുഗ്രഹീത മാസത്തിൽ ആത്മീയവും ഭൗതികവുമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഈ പരിപാടികൾക്കുള്ള പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
വിവിധ പ്രദേശങ്ങളിലുള്ള മുസ്ലീങ്ങൾക്ക് വിശുദ്ധ ഗ്രന്ഥപാരായണം സാധ്യമാക്കാൻ 45 രാജ്യങ്ങളിലേക്ക് വിശുദ്ധ ഖുർആെൻ്റ 12 ലക്ഷം കോപ്പികൾ അയക്കും. അതിനിടയിൽ ഈത്തപ്പഴം അയക്കുന്നത് ഈ വർഷം 102 രാജ്യങ്ങളിലായി 700 ടണ്ണായി ഉയർത്തും. മുൻവർഷം 200 ടണ്ണാണ് അയച്ചിരുന്നത്.
61 രാജ്യങ്ങളിൽ റമദാനിലെ മുഴുവൻ ദിവസവും നോമ്പുതുറ (ഇഫ്‌താർ) പരിപാടികളൊരുക്കും. ഇത്രയും രാജ്യങ്ങളിൽ 10 ലക്ഷത്തിലേറെ ആളുകൾക്കാണ് നോമ്പുതുറ ഒരുക്കുക. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ അതാതിടങ്ങളിലെ ഭരണകൂടങ്ങളുടെ സഹകരണത്തോടെ സൗദി എംബസികളാണ് പദ്ധതികൾ നടപ്പാക്കുക.























