പ്രായം കൂടുതൽ ഉള്ള ആളുകളുടെ എണ്ണം വർധിക്കുന്നതിനാൽ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളോടുള്ള ചന്ദ്രബാബു നായിഡുവിന്റെ അഭ്യർത്ഥന.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹതയുണ്ടാകൂ എന്ന നിയമം കൊണ്ടുവരാൻ തന്റെ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് നായിഡുവിന്റെ വിചിത്ര പരാമർശം.
യുവതലമുറ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയതോടെ പല ജില്ലകളിലും ഗ്രാമങ്ങളിലും പ്രായമായവർ മാത്രമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശരാശരി ജനസംഖ്യാ വളർച്ച 1950 കളിൽ 6.2 ശതമാനത്തിൽ നിന്ന് 2021 ൽ 2.1 ആയി കുറഞ്ഞുവെന്നും ആന്ധ്രാപ്രദേശിൽ ഇത് 1.6 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ 2047 വരെ മാത്രമേ ഞങ്ങൾക്ക് ജനസംഖ്യാപരമായ നേട്ടമുള്ളൂ.
2047ന് ശേഷം ആന്ധ്രാപ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകും. ജപ്പാനിലും ചൈനയിലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇത് ഇതിനകം സംഭവിക്കുന്നു. കൂടുതൽ കുട്ടികളുണ്ടാവുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്. നിങ്ങൾ ഇത് നിങ്ങൾക്കായി ചെയ്യുന്നില്ല, അത് രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഇത് സമൂഹത്തിനും ഒരു സേവനമാണ്.രണ്ടിൽ കൂടുതൽ കുട്ടികളുള്ളത് സ്ഥിരതയുള്ള ജനസംഖ്യ ഉറപ്പാക്കും, ”അദ്ദേഹം പറഞ്ഞു. ജപ്പാൻ, ചൈന, യൂറോപ്യൻ രാജ്യങ്ങളുടെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിലെ ജനസംഖ്യയുടെ ശരാശരി പ്രായം നിലവിൽ 32 ആണെങ്കിൽ, 2047 ആകുമ്പോഴേക്കും ഇത് 40 ആകുമെന്ന് ഇതിന് മുൻപും ആശങ്ക പ്രകടപ്പിച്ചിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിയമം ഓഗസ്റ്റ് ഏഴിന് സംസ്ഥാന മന്ത്രിസഭ റദ്ദാക്കിയിരുന്നു.























