തങ്ങളുടെ നാലായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നി കമ്പനി. അതിനായി പിരിച്ചുവിടേണ്ട തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാൻ ഡിസ്നി നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ബിസിനസ് ഇൻസൈഡർ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ മൂന്നിന് നടക്കുന്ന ഡിസ്നിയുടെ വാർഷിക മീറ്റിംഗിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
ഒറ്റയടിക്കാണോ അതോ ഘട്ടം ഘട്ടമായാണോ പിരിച്ച് വിടുന്നത് എന്ന കാര്യത്തിലും കമ്പനിയില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും പുറത്ത് വന്നിട്ടില്ല. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
അന്താരാഷ്ട്ര തലത്തിൽ തന്നെ ടെക്‌നോളജി, മീഡിയ മേഖലകളിലെ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് ഇടയിലാണ് ഡിസ്നിയുടെ പിരിച്ചുവിടൽ. ഇനിയുള്ള ആഴ്ചകളില്‍ പിരിച്ചുവിടല്‍ തുടങ്ങുമെന്ന സൂചനകള്‍ നല്‍കുന്നതാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നിലവിൽ ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ 5.5 ബില്യൺ ഡോളർ ചെലവ് ലാഭിക്കുന്നതിനും ബിസിനസ്സ് ലാഭകരമാക്കുന്നതിനുമുള്ള ശ്രമത്തിനിടയിനാണ് ഈ തീരുമാനമെന്ന് സിഇഒ വ്യക്തമാക്കി. കമ്പനിയെ പുനഃസംഘടിപ്പിച്ച് ഉള്ളടക്കം വെട്ടിക്കുറച്ചും ശമ്പളം വെട്ടിക്കുറച്ചും കോടിക്കണക്കിന് ഡോളർ ലാഭിക്കാൻ ഡിസ്നി പദ്ധതിയിട്ടിരുന്നു ഇതിന്ററെ ഭാഗമായി 7,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഫെബ്രുവരിയിൽ സിഇഒ പ്രഖ്യാപിച്ചിരുന്നു.
ഇതോടൊപ്പം ഡിസ്നി മൂന്ന് സെഗ്‌മെന്റുകളായി കമ്പനിയെ പുനഃക്രമീകരിക്കും. വിനോദവും സ്പോർട്സും ഡിസ്നി പാർക്കും ഉൾപ്പെട്ട മൂന്ന് വിഭാഗങ്ങളായിരിക്കും. ഒന്നാമത്തെ ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്. സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എൻ രണ്ടാമത്തെ യൂണിറ്റ്. മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ എന്നിങ്ങനെയാണ്. ടെലിവിഷൻ എക്‌സിക്യൂട്ടീവ് ഡാന വാൾഡനും ഫിലിം ചീഫ് അലൻ ബെർഗ്‌മാനും വിനോദ വിഭാഗത്തേയും ജിമ്മി പിറ്റാരോ ഇഎസ്‌പിയേയും നയിക്കുമെന്നാണ് റിപ്പോർട്ട്























