അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ ചരിത്രപരമായ ഗൾഫ് സന്ദർശനത്തിന് തുടക്കമായി. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. ട്രംപ് കുടുംബവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബിസിനസ് ബന്ധങ്ങളിലേക്ക് വീണ്ടും ശ്രദ്ധയ ആകര്‍ഷിക്കുകയാണ് ട്രംപിൻ്റെ ഈ സന്ദര്‍ശനം.
നയതന്ത്രബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിൻ്റെ ലക്ഷ്യമെന്ന് പറയുന്നുണ്ടെങ്കിലും വ്യക്തിപരവും സാമ്പത്തികവുമായ താത്പര്യങ്ങളാണ് സന്ദര്‍ശനത്തിന് പിന്നിലെ പ്രധാനലക്ഷ്യമെന്ന് വിദഗ്‌ദർ പറയുന്നു.
രണ്ടാമതും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിൻ്റെ ആദ്യ ഔദ്യോഗിക ഗള്‍ഫ് സന്ദര്‍ശനമാണിത്. 2017ല്‍ ആദ്യമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് ആദ്യമായി നടത്തിയ വിദേശ സന്ദർശനം സൗദി അറേബ്യയിലേക്ക് ആയിരുന്നു. അന്ന് ഊഷ്‌മളമായ വരവേല്‍പ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
ഇത്തവണയും സമാനമായ സ്വീകരണമാണ് ട്രംപിന് ലഭിക്കുകയെന്ന് വിദഗ്‌ദർ പറയുന്നു. “ഇതാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഇടം,” സെൻ്റെര്‍ ഫോര്‍ സ്ട്രാജിക് ആന്‍ഡ് ഇൻ്റെര്‍നാഷണല്‍ സ്റ്റഡീസിലെ ജോണ്‍ വി. ആള്‍ട്ടര്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഗാസയില്‍ ഇസ്രയേലിൻ്റെ അക്രമം വര്‍ധിക്കുകയും ഇറാൻ്റെ ആണവ താത്പര്യങ്ങളെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്‌തിട്ടും ട്രംപ് ഇസ്രായേൽ സന്ദര്‍ശിക്കുന്നില്ല എന്നത് രാഷ്ട്രീയ നിരീക്ഷകരില്‍ അമ്പരപ്പ് ഉണ്ടാക്കുന്നുണ്ട്.
ഇറാൻ്റെ ആണവ പദ്ധതികളെ സംബന്ധിച്ച് ട്രംപ് പിന്നാമ്പുറ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വാഷിംഗ്ടണിൻ്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇസ്രയേല്‍ പിന്നാക്കം പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുന്നു.
മിഡില്‍ ഈസ്റ്റിലെ ട്രംപ് ഓര്‍ഗനൈസേഷൻ്റെ പദ്ധതികളുടെ വ്യാപനമാണ് ട്രംപിൻ്റെ സന്ദര്‍ശനത്തിലെ മുഖ്യ അജണ്ടകളിലൊന്ന് എന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്‌തു. നിലവില്‍ ട്രംപിൻ്റെ മക്കളായ എറിക്കും ഡൊണാള്‍ഡ് ജൂനിയറുമാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ദാര്‍ അല്‍ അര്‍ക്കാനിൻ്റെ അന്താരാഷ്ട്ര വിഭാഗമായ ദാര്‍ ഗ്ലോബലുമായി ചേര്‍ന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ 530 മില്ല്യണ്‍ ഡോളറിൻ്റെ ആഡംബര വികസന പദ്ധതികള്‍ അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.
“നിലവില്‍ ട്രംപ് ഓര്‍ഗനൈസേഷനും ആയുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന്” ദാര്‍ ഗ്ലോബറിൻ്റെ സിഇഒ സിയാദ് അല്‍ ചാര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ റിയാദില്‍ രണ്ട് പദ്ധതികള്‍ കൂടി നടന്നു വരികയാണ്. ട്രംപിൻ്റെ ബിസിനസുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് അടുത്തിടെ ഖത്തറും വെളിപ്പെടുത്തിയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്ന് ട്രംപിൻ്റെ മരുമകന്‍ ജാരേഡ് കുഷ്‌നര്‍ രണ്ട് ബില്ല്യണ്‍ ഡോളറിൻ്റെ നിക്ഷേപം സ്വീകരിച്ചിരുന്നു.
തൻ്റെ ബിസിനസ് നിയമാനുസൃതമാണെന്ന് കുഷ്‌നര്‍ വാദിക്കുന്നുണ്ടെങ്കിലും അധികാരത്തിൽ ഇരുന്നപ്പോഴുള്ള ട്രംപിൻ്റെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
ഈ വിഷയത്തില്‍ നീതിന്യായ വകുപ്പ് അന്വേഷണം നടത്തണമെന്ന് സെനേറ്ററായ റോണ്‍ വൈഡനും റെപ്രസെന്റേറ്റീവ് ജാമി റസ്‌കിനും ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ സൗദിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈവ് ഗോള്‍ഫ് മത്സരങ്ങള്‍ ഫ്‌ളോറിഡയിലെ ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുകളിലാണ് നടക്കുന്നത്. അധികാരത്തിൽ ഇരിക്കുമ്പോഴും ബിസിനസിലുള്ള തൻ്റെ താത്പര്യം ട്രംപ് മറച്ചു വെക്കുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ എതിരാളികള്‍ പറയുന്നു.
ഇറാൻ്റെ ആണവ ഭീഷണിയും ഗാസയിലെ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള മേഖലയിലെ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സഹകരണത്തില്‍ ട്രംപ് ഊന്നല്‍ നല്‍കുന്നു.
ഇതിനിടെ ഖത്തറിലെ രാജകുടുംബം ട്രംപിന് ആഡംബര ബോയിംഗ് 747-8 വിമാനം സമ്മാനമായി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് അദ്ദേഹം സ്വീകരിക്കുക ആണെങ്കില്‍ അത് കൂടുതല്‍ ധാര്‍മിക പരിശോധനയ്ക്ക് ഇടനല്‍കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.