മാസപ്പടി കേസില്‍ ഇടപെടാനുള്ള നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി വീണയെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിൻ്റെ (SFIO) കുറ്റപത്രം നല്‍കിയിരുന്നു. കുറ്റപത്രത്തിൻ്റെ പകര്‍പ്പ് ലഭിക്കാന്‍ ഇഡി കോടതിയെ സമീപിച്ചു. എറണാകുളം സെഷൻസ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
സിഎംആര്‍എല്‍- എക്‌സലോജിക് കേസിൽ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ രേഖകള്‍ പരിശോധിച്ചശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷം നടന്ന ഇൻ്റെറിം സെറ്റില്‍മെന്റ് ബോര്‍ഡിൻ്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റി എന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
തട്ടിപ്പു നടത്തിയെന്ന് എസ്എഫ്ഐഒ കണ്ടെത്തിയ നിപുണ ഇൻ്റെര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്‌ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെയും ഡയറക്ടർമാർ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.
2024 ജനുവരിയിലാണ് കമ്പനി കാര്യം അന്വേഷിക്കുന്ന ഏറ്റവും വലിയ ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷണം ഏറ്റെടുത്തത്. സിഎംആര്‍എല്‍ സിജിഎം പി.സുരേഷ് കുമാര്‍, ചീഫ് ഫിനാന്‍സ് മാനേജര്‍ കെ.സുരേഷ് കുമാര്‍, ഓഡിറ്റര്‍മാരായ കെഎ സഗേഷ് കുമാര്‍, എകെ മുരളീകൃഷ്‌ണന്‍ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍. എംപവര്‍ ഇന്ത്യ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും കുറ്റപത്രത്തിലുണ്ട്.
കമ്പനികാര്യ നിയമത്തിലെ 447-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് വീണയുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സരന്‍ എസ്.കര്‍ത്ത എന്നിവരുടെ പേരിലും വീണയുടെയും കര്‍ത്തയുടെയും കമ്പനികള്‍ക്ക് എതിരേയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.
പത്തുവര്‍ഷം വരെ തടവും തട്ടിപ്പിലൂടെ നേടിയ പണത്തിന് തുല്യമോ അതിൻ്റെ മൂന്നിരട്ടി വരെയോ പിഴയും ചുമത്താവുന്ന കുറ്റമാണ് വീണയുടെയും കര്‍ത്തയുടെയും പേരിലുള്ളത്.