ബോംബ് വീട്ടിൽ വെച്ചിട്ട് കിടന്ന് ഉറങ്ങുന്നവരുടെ മാനസികാവസ്ഥ എന്തായിരിക്കും? കുറച്ച് കഠിനം തന്നെയാവും എന്നതിൽ തർക്കമുണ്ടാകില്ല. പക്ഷേ സ്വന്തം വീട്ടിൽ വർഷങ്ങളായി സൂക്ഷിച്ചത് യഥാർത്ഥ ബോംബ് ആണെന്ന് അറിയുമ്പോഴോ? ഇങ്ങനെ ഒരു കാര്യം നടക്കുമോ എന്ന് ചോദിച്ചാൽ നടന്നു കഴിഞ്ഞു എന്നാണ് ഉത്തരം സംഭവം അങ്ങ് യു.കെയിലാണ്.
പെംബ്രോക്‌ഷെയറിലെ മിൽഫോർഡ് ഹേവനിൽ നിന്നുള്ള സിയാന്റെയും ജെഫ്രി എഡ്വേർഡിന്റെയും വീട്ടിലെ പൂന്തോട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു മിസൈലുണ്ടായിരുന്നു. ദമ്പതികളൾ കരുതിയിരുന്നത് ഇതൊരു ഡമ്മി ബോംബാണെന്നാണ്. വർഷങ്ങളോളം നല്ല സ്റ്റൈലിൽ മിസൈൽ അവരുടെ പൂന്തോട്ടത്തിലിരുന്നു. അതങ്ങനെവെറുതെ ഇരിക്കുക മാത്രമല്ലായിരുന്നു, തോട്ടത്തിലെ പണിയെല്ലാം കഴിയുമ്പോൾ കരണ്ടിയിലെ മണ്ണ് തട്ടിക്കളയാൻ എഡ്വാർഡ്ആ മിസൈലിലാണ് തട്ടിയിരുന്നത്.
ഒരു പൊലീസുകാരനാണ് ഈ മിസൈൽ ഉള്ള കാര്യം പ്രതിരോധ മന്ത്രാലയത്തിൽ അറിയിക്കണം എന്ന് അവരോട് പറഞ്ഞത്. വിവരം അറിഞ്ഞ പിറ്റേദിവസം തന്നെ ആ ബോംബ് സ്ഫോടനശേഷിയുള്ളതാണ് എന്നറിഞ്ഞ് അത് നിർവീര്യമാക്കാൻ ആളുകളും എത്തി. ബിബിസി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പിന്നീട് ഒരു ഉപയോഗശൂന്യമായ ക്വാറിയിലേക്ക് ബോംബ് കൊണ്ടുപോവുകയും അഞ്ച് ടൺ മണലിൽ ബോംബ് കുഴിച്ചിട്ട ശേഷം പൊട്ടിത്തെറിപ്പിക്കുകയും ആയിരുന്നുവെന്നാണ്. ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ബോംബിന് ചെറിയ ചാർജ്ജേ ഉള്ളൂ എന്നും കണ്ടെത്തിയിരുന്നു.
19 -ാം നൂറ്റാണ്ടിലേതാണ് ഈ ബോംബ്. നേരത്തെ വീടിന്റെ ഉടമകളായിരുന്ന മോറിസ് കുടുംബമാണ് ഇതിന്റെ ചരിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞത് എന്ന് എഡ്വാർഡ് പറയുന്നത്. 1982 -ലാണ് എഡ്വാർഡും ഭാര്യയും വീട് വാങ്ങിയത്. എന്നാൽ, 100 വർഷം മുമ്പ് തന്നെ ആ ബോംബ് അവിടെയുണ്ടായിരുന്നവെന്നാണ് പറയപ്പെടുന്നത്. ഏതായാലും, മിസൈൽ പോയത് ദമ്പതികൾക്ക് വലിയ സങ്കടമാണ് ഉണ്ടാക്കിയത്. അത് തങ്ങളുടെ വീടിന്റെയും ജീവിതത്തിന്റെയും ഒരു ഭാഗമായിരുന്നു എന്നാണ് ഇരുവരും പറയുന്നത്.























