അൾട്രാവയലറ്റ് വികിരണങ്ങൾ ഉയർന്ന തോതിൽ രേഖപ്പെടുത്തിയ പശ്ചാത്തലത്തിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറത്തെ പൊന്നാനി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള യുവി മീറ്ററുകളിലാണ് അൾട്രാവയലറ്റ് വികിരണത്തിൻ്റെ തീവ്രത 11 എന്ന അപകടകരമായ സൂചികയിൽ എത്തിയത്.
കൊല്ലം ജില്ലയിൽ പത്തും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒമ്പതും, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ എട്ടും എന്ന നിലയിൽ അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയതിനാൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
സുരക്ഷാ മുൻകരുതലുകൾ
പകൽ പത്ത് മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്‌ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്‌മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.