പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തി കൊണ്ടുവരുന്ന ഭീകരവാദത്തിന് എതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എങ്ങനെയാണ് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 15 ദിവസത്തോളം നിശബ്‌ദമായി കാത്തിരുന്ന് ഇന്ത്യ നടത്തിയ സൈനിക നീക്കത്തിലെ ‘സിന്ദൂര്‍’ എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സൂചിപ്പിക്കുന്നത്?
വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ചാര്‍ത്തുന്ന കുങ്കുമപ്പൊടിയാണ് ഹിന്ദിയില്‍ ‘സിന്ദൂര്‍’. മലയാളത്തില്‍ സിന്ദൂരം, കുങ്കുമം എന്നൊക്കെ പറയും. ഇന്ത്യൻ സംസ്‌കാരത്തില്‍ സിന്ദൂരത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. വിവാഹ ബന്ധത്തിലെ സന്തോഷത്തിൻ്റെയും സ്‌നേഹത്തിൻ്റെയും അടയാളമായാണ് സ്ത്രീകൾ സിന്ദൂരം നെറുകയിൽ തൊടുന്നതിനെ കാണുന്നത്.
പഹല്‍ഗാം ഭീകര ആ ക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനായി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് എന്തുകൊണ്ടായിരിക്കും ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കിയത്? ഭാരതത്തിലെ ഹിന്ദു സ്ത്രീകളുമായി അത് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
‘ഓപ്പറേഷന്‍ സിന്ദൂര്‍’
പഹല്‍ഗാമില്‍ തീവ്രവാദികളുടെ തോക്കിന് ഇരയായ ശുഭം ദ്വിവേദിയുടെ ഭാര്യ ഐഷന്യ ദ്വിവേദി തൻ്റെ ഭര്‍ത്താവിൻ്റെ ഫോട്ടോയിലേക്ക് നോക്കി കരയാന്‍ തുടങ്ങി. എന്നിട്ട് അവര്‍ ഇങ്ങനെ പറഞ്ഞു. “ഭാരത സര്‍ക്കാര്‍ ഞങ്ങളുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹിന്ദി പദമായ ‘സിന്ദൂര്‍’ വിവാഹിതരായ സ്ത്രീകള്‍ നെറുകയില്‍ അണിയുന്നതാണ്. ബോളിവുഡ് സിനിമയായ ‘ഓം ശാന്തി ഓം’-ലെ ‘ഏക് ചുഡ്‌കി സിന്ദൂര്‍ കി കീമത്ത്’ എന്ന സംഭാഷണത്തിലൂടെ പ്രശസ്തമാകുന്നതിന് എത്രയോ മുമ്പ് തന്നെ ഹിന്ദു സംസ്‌കാരവുമായി ചേര്‍ന്നിരിക്കുന്ന പദമാണ് ‘സിന്ദൂര്‍’.
ഹിന്ദു സംസ്‌കാരത്തില്‍ സിന്ദൂരത്തിന് വലിയ മൂല്യമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം നെറ്റിയില്‍ അണിയുകയും ചുവന്ന പരമ്പരാഗത വളകള്‍ ധരിക്കുകയും ചെയ്യുന്നു. മുതിര്‍ന്നവര്‍ പറയുന്നതു പോലെ വിവാഹത്തിൻ്റെ ഈ പ്രതീകങ്ങള്‍ സ്ത്രീകളെ കൂടുതല്‍ പ്രകാശ ഭരിതമാക്കുന്നതായും ഐഷന്യ ചൂണ്ടിക്കാട്ടി.
ജമ്മു കാശ്‌മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണ ദൃശ്യങ്ങള്‍ ഓരോ ഇന്ത്യക്കാരൻ്റെയും കണ്ണുനിറയ്ക്കുന്നത് ആയിരുന്നു. കൈയ്യില്‍ ചുവന്ന വളകള്‍ ധരിച്ച ഒരു സ്ത്രീ കൊല്ലപ്പെട്ട തൻ്റെ ഭര്‍ത്താവിനരികെ നിശബ്‌ദമായി ഇരിക്കുന്ന ചിത്രം ഇന്ത്യക്കാരുടെ മനസിനെ വളരെയേറെ വേദനിപ്പിച്ചു.
വേദനയും ദേഷ്യവും കൊണ്ട് പാക്കിസ്ഥാനെതിരെ ഓരോ ഇന്ത്യക്കാരൻ്റെയും മനസ് ആളിക്കത്തിച്ച ചിത്രം കൂടിയായിരുന്നു അത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് 26-കാരിയായ ആ പെണ്‍കുട്ടിക്ക് തൻ്റെ ഭര്‍ത്താവിനെ നഷ്‌ടപ്പെട്ടത്. അവര്‍ ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ പഹല്‍ഗാമില്‍ എത്തിയത്.
‘സിന്ദൂറി’ലൂടെ തിരിച്ചടി
ഹിമാന്‍ഷി നർവാളിനെയും ഐഷന്യയെയും പോലെ പ്രഗതി ജഗ്‌ദേലിനെയും സംഗീത ഗമ്പോതെയും പോലെ പഹല്‍ഗാമിലെ മണ്ണില്‍ പൊഴിഞ്ഞ ഇന്ത്യന്‍ സ്ത്രീകളുടെ കണ്ണീരിന് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. പഹല്‍ഗാമില്‍ മാഞ്ഞുപോയ ഇന്ത്യന്‍ സ്ത്രീകളുടെ സിന്ദൂരത്തിന് ‘സിന്ദൂറി’ലൂടെ ഇന്ത്യ കനത്ത തിരിച്ചടി നല്‍കി എന്ന് വേണം കരുതാന്‍.
നൂറ്റാണ്ടുകളായി ഇന്ത്യന്‍ സ്ത്രീകള്‍ ഉപയോഗിച്ചു വരുന്ന ഈ ചുവന്ന ചായത്തിന് ചരിത്രപരവും ആത്മീയവും ഔഷധ സംബന്ധിയായും പ്രാധാന്യമുണ്ട്. വിവാഹ ദിവസത്തെ ആചാരത്തിൻ്റെ ഭാഗമായി ഭര്‍ത്താവാണ് ഭാര്യക്ക് നെറുകയില്‍ ആദ്യമായി സിന്ദൂരം അണിയിക്കുന്നത്. പിന്നീട് ഇത് പതിവായി സ്ത്രീകൾ തുടരും. വിധവകളോ അവിവാഹിതരോ സിന്ദൂരം അണിയില്ല.
‘സിന്ദൂര്‍’ എന്നത് ചുവപ്പ് മാത്രമല്ലെന്ന് ചിലര്‍ക്ക് അറിയില്ലായിരിക്കാം. പല പാരമ്പര്യങ്ങളിലും ചുവന്ന നിറത്തിലുള്ള പൊടിക്ക് പകരം ഓറഞ്ച് നിറമാണ് ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍വാഞ്ചല്‍ മേഖലയിലാണ് ഓറഞ്ച് സിന്ദൂരം കൂടുതലും ഉപയോഗിക്കുന്നത്. ബീഹാറിലെ ചില പ്രദേശങ്ങളില്‍ സ്ത്രീകള്‍ പിങ്ക് നിറത്തിലുള്ള പൊടിയും സിന്ദൂരമായി ഉപയോഗിക്കുന്നുണ്ട്.
ദമ്പതികള്‍ക്കിടയില്‍ ഭാഗ്യത്തിൻ്റെയും സന്താനപുഷ്‌ടിയുടെയും സമൃദ്ധിയുടെയും പ്രതീകമായാണ് സിന്ദൂരം പൊതുവേ കരുതുന്നത്. ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹം, ഭക്തി, പ്രതിബദ്ധത എന്നിവയെല്ലാം ഇത് പ്രതിനിധാനം ചെയ്യുന്നു.
‘സിന്ദൂര്‍’ ചരിത്രം എന്താണ്?
ഈ പാരമ്പര്യത്തിൻ്റെ കൃത്യമായ ഉത്ഭവം അജ്ഞാതമാണ്. പക്ഷേ, 5000 വര്‍ഷം പഴക്കമുള്ള ചുവന്ന ചായം പൂശിയ സ്ത്രീ പ്രതിമകളുടെ ഭാഗങ്ങള്‍ വടക്കേന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഹിന്ദു ഇതിഹാസങ്ങളിലും സിന്ദൂരത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. രാമായണത്തില്‍ സീതാദേവി ഭര്‍ത്താവിനായി സിന്ദൂരം അണിയുന്നതിനെ കുറിച്ച് പരാമര്‍ശമുണ്ട്. പൊട്ട് തൊടുന്നത് പോലെയാണ് സിന്ദൂരത്തിൻ്റെ പ്രാധാന്യവും പറയുന്നത്. തലയുടെ മധ്യഭാഗത്തുള്ള മൂന്നാം കണ്ണ് ചക്രത്തിനോ ആജ്ഞാ ചക്രത്തിനോ സമീപമാണ് അതിൻ്റെ സ്ഥാനം.
ഏകാഗ്രത, ആഗ്രഹം, വൈകാരിക നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു ആജ്ഞാ ചക്രം. ഇവിടെ സിന്ദൂരം തൊടുന്നത് സ്ത്രീയുടെ മാനസിക ഊര്‍ജ്ജത്തെ ഭര്‍ത്താവില്‍ കേന്ദ്രീകരിക്കുമെന്നാണ് ചക്രങ്ങളുടെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത്.
പരമ്പരാഗതമായി സിന്ദൂരം ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നുണ്ട്. ഹിന്ദുമതത്തില്‍ ചരിത്രപരമായ വേരുകളുള്ള ആയുര്‍വേദത്തില്‍ ചുവന്ന ‘സിന്ദൂരം’ സ്ത്രീകള്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. രക്തയോട്ടം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കുമെന്നും പറയുന്നുണ്ട്. ഇത് സ്ത്രീകളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിനാല്‍ അവിവാഹിതരായ സ്ത്രീകളും വിധവകളും ഇത് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പരമ്പരാഗതമായി വിശ്വസിക്കുന്നത്.
സിന്ദൂരത്തിന് നികുതിയില്ല.
സിന്ദൂരത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് 2017ല്‍ ഇതിനെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സിന്ദൂരം വാങ്ങുന്നതിനും വില്‍ക്കുന്നതിനും ജി.എസ്.ടി പിരിക്കുന്നില്ല. സ്ത്രീകളുടെ പൊട്ട്, വളകൾ എന്നിവയെ പോലെ അവശ്യ സാധനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് സിന്ദൂരത്തിനും നികുതി ഒഴിവാക്കിയത്.
സിനിമകളില്‍ സിന്ദൂരം
കിഷോര്‍ സാഹുവിൻ്റെ 1947-ലെ സിനിമയിലാണ് സിന്ദൂരത്തെ കുറിച്ചുള്ള ആദ്യകാല പരാമര്‍ശങ്ങളില്‍ ഒന്ന് വന്നിട്ടുള്ളത്. വിധവാ വിവാഹമായിരുന്നു സിനിമയുടെ പ്രമേയം. പരമ്പരാഗതമായി വിധവകളെ കുടുംബത്തിൻ്റെ ഭാരമായിട്ടാണ് കണ്ടിരുന്നത്. അര്‍പ്പണബോധമുള്ള ഒരു വിധവ പുതിയ ഭര്‍ത്താവിനായി സിന്ദൂരം ധരിക്കില്ലെ എന്നായിരുന്നു യുക്തി. എന്നിരുന്നാലും, വിധവയുടെ പുനര്‍വിവാഹം ചെയ്യാനുള്ള ആഗ്രഹം മറ്റ് കഥാപാത്രങ്ങള്‍ അംഗീകരിക്കുന്നതോടെ ആണ് ചിത്രം അവസാനിക്കുന്നത്.
ചിത്രം പുറത്തിറങ്ങി ഏകദേശം 30 വര്‍ഷങ്ങള്‍ക്കുശേഷം മുംബൈ ആസ്ഥാനമായി ഇന്ത്യയില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘ദി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ’ അതിൻ്റെ ക്ലൈമാക്‌സിനെ പുകഴ്ത്തി. ഇത് സാമൂഹിക ബോധമുള്ള ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് സാഹുവിനെ കൈപിടിച്ചുയര്‍ത്തി.
അടുത്ത കാലത്തായി സിന്ദൂരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത് ബോളിവുഡില്‍ നിന്നാണ്. 2007-ലെ ക്ലാസിക് ചിത്രമായ ‘ഓം ശാന്തി ഓം’ ലെ സംഭാഷണത്തിലൂടെ ആയിരുന്നു അത്. ചിത്രത്തിലെ ഒരു രംഗത്തില്‍ നായിക ശാന്തിപ്രിയ (ദീപിക പദുക്കോണിൻ്റെ കഥാപാത്രം) സിന്ദൂരത്തെ പ്രശംസിക്കുന്നുണ്ട്.