കോംഗോയിലെ ഗോമ നഗരത്തിൽ കഴിഞ്ഞയാഴ്‌ച റുവാണ്ടൻ പിന്തുണയുള്ള ഒരു വിമത സംഘം അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തു. ഗോമയിലെ മുൻസെൻസെ ജയിലിൽ ഒരു കൂട്ട ജയിൽ ചാട്ടത്തിനിടെ വനിതാ തടവുകാരെ ആക്രമിച്ചതായി ഒരു മുതിർന്ന യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൻ്റെ വിശദാംശങ്ങൾ വിരളമാണെങ്കിലും കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അടുത്തിടെ നടന്ന M23 വിമത നേതൃത്വത്തിലുള്ള സംഘർഷത്തിലെ ഏറ്റവും മോശമായ ക്രൂരതയാണിതെന്ന് പറയുന്നു. എന്നിരുന്നാലും, M23 വിമതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം കൂടുതൽ അന്വേഷണത്തിനായി യുഎൻ സമാധാന സേനാംഗങ്ങൾക്ക് ജയിൽ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. അതായത് കുറ്റവാളികളുടെ ഐഡന്റിറ്റി വ്യക്തമല്ല എന്നാണ് വിവരം.
ഗോമ ആസ്ഥാനമായുള്ള യുഎൻ സമാധാന സേനയുടെ ഡെപ്യൂട്ടി മേധാവി വിവിയൻ വാൻ ഡി പെറെ പറഞ്ഞു. ആയിരക്കണക്കിന് പുരുഷന്മാർക്ക് ജയിലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും സ്ത്രീകൾക്കായുള്ള പ്രദേശം തീയിട്ടു കത്തിച്ചു.
റുവാണ്ടൻ പിന്തുണയുള്ള M23 വിമതർ ഗോമയുടെ മധ്യഭാഗത്ത് എത്തിയതിന് തൊട്ടുപിന്നാലെ എടുത്ത ചിത്രങ്ങൾ ജനുവരി 27ന് രാവിലെ ജയിലിൽ നിന്ന് ഉയരുന്ന കറുത്ത പുകയുടെ വലിയ കൂമ്പാരങ്ങൾ വെളിപ്പെടുത്തുന്നു.
ജനുവരി 27ന് ഡിആർസിയുടെ നോർത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ഗോമ M23 പോരാളികൾ പിടിച്ചെടുത്തതിന് ശേഷം ഗോമയിൽ ഏകദേശം 2,000 മൃതദേഹങ്ങൾ ഇപ്പോഴും സംസ്‌കരിക്കാൻ കാത്തിരിക്കുന്നുണ്ടെന്ന് ചൊവ്വാഴ്‌ച വിവരങ്ങൾ പുറത്തുവന്നു.
“4,000 തടവുകാർ രക്ഷപ്പെട്ട ഒരു വലിയ ജയിൽ ചാട്ടം നടന്നു. നൂറുകണക്കിന് സ്ത്രീകളും ആ ജയിലിലുണ്ടായിരുന്നു. അവരെയെല്ലാം ബലാത്സംഗം ചെയ്തു, തുടർന്ന് വനിതാ വിഭാഗത്തിൻ്റെ സെല്ലിൽ തീയിട്ടു. പിന്നീട് അവരെല്ലാം മരിച്ചു.” -പൗരന്മാരെ സംരക്ഷിക്കുന്നതിനായി ആയിരക്കണക്കിന് യുഎൻ സമാധാന സേനാംഗങ്ങൾക്ക് ഒപ്പം ഗോമയിൽ താമസിക്കുന്ന വാൻ ഡി പെറെ പറഞ്ഞു.
ഗോമയിലെ എതിരാളികളായ സായുധ സംഘങ്ങൾ ലൈംഗിക അതിക്രമം യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഈ ആഴ്‌ച യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒഎച്ച്സിഎച്ച്ആർ) ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
![](https://i0.wp.com/nalamidam.net/wp-content/uploads/2025/02/goma-1.jpg?resize=696%2C382&ssl=1)
M23 വിമതരും ഡിആർസി സൈന്യവും തമ്മിലുള്ള പോരാട്ടത്തിൽ നാടുകടത്തപ്പെട്ട കോംഗോയിലെ സാധാരണക്കാർ ഗോമയിലെ ഒരു പള്ളിക്ക് സമീപം അഭയം തേടുന്നു. ആയിരക്കണക്കിന് മൃതദേഹങ്ങൾ നഗരത്തിൽ സംസ്‌കാരത്തിനായി കാത്തിരിക്കുന്നു. ഫോട്ടോ: ആർലെറ്റ് ബാഷിസി/റോയിട്ടേഴ്‌സ്
പത്ത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരം M23 വിമത സേനയുടെ പൂർണ നിയന്ത്രണത്തിലാണ്. എന്നാൽ തിങ്കളാഴ്‌ച വൈകി അപ്രതീക്ഷിതമായ ഒരു സംഭവവികാസത്തിൽ മിലിഷ്യ ഏകപക്ഷീയമായ ‘വെടിനിർത്തൽ’ പ്രഖ്യാപിച്ചു.
അതുവരെ, റുവാണ്ട അതിൻ്റെ വിശാലമായ അയൽക്കാരനിൽ നിന്ന് കൂടുതൽ പ്രദേശം പിടിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുക ആണെന്ന ഭയം വർദ്ധിച്ചു വരികയായിരുന്നു. M23 വിമത സേനകൾ ഗോമയിൽ നിന്ന് 120 മൈൽ (190 കിലോമീറ്റർ) അകലെ തെക്കൻ കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുക്കാവുവിലേക്ക് സ്ഥിരമായി തെക്കോട്ട് നീങ്ങുന്നു.
അപ്രതീക്ഷിത വെടിനിർത്തൽ വാർത്തയോട് പ്രതികരിച്ചു കൊണ്ട് വാൻ ഡി പെറെ പറഞ്ഞു: “അത് അങ്ങനെ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം അവർ (M23) ഇതിനകം തന്നെ ബുക്കാവുവിൻ്റെ ദിശയിലേക്ക് കൂടുതൽ ശക്തികളും കനത്ത ആയുധങ്ങളുമായി നീങ്ങിയിരുന്നു.”
“അവർ പിൻവാങ്ങുക ആണെങ്കിൽ അത് നല്ല വാർത്തയാണ്. അല്ലെങ്കിൽ, ആയിരക്കണക്കിന് അധികം ജനങ്ങളുടെ മരണങ്ങൾക്ക് സാധ്യതയുള്ള ഒരു പുതിയ ഏറ്റുമുട്ടൽ ഉണ്ടാകും.” -അദ്ദേഹം പറഞ്ഞു. ഗോമയുടെ ചുമതലയുള്ള M23 ഉദ്യോഗസ്ഥരുമായി താൻ നിരന്തര സംഭാഷണം നടത്തി വരികയാണെന്നും നഗരത്തിലെ മാനുഷിക സാഹചര്യങ്ങൾ വളരെ മോശമാണെന്നും വാൻ ഡി പെറെ പറഞ്ഞു.