ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന 45-ാമസ് ചെസ് ഒളിമ്പ്യാഡില്‍ പുരുഷ, വനിതാ വിഭാഗങ്ങൾ സ്വർണം നേടി ഇന്ത്യ. റഷ്യയുടെ വ്‌ളാഡിമിര്‍ ഫെദോസീവിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഡി ഗുകേഷ് വിജയം നേടിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഞായറാഴ്‌ച ബുഡാപെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി അവസാനദിവസം സെര്‍ബിയന്‍ ജാന്‍ സുബൈല്‍ജിനെതിരേ വിജയം നേടിയിരുന്നു.
അസര്‍ബൈജാനെ 3.5-0.5 എന്ന സ്‌കോര്‍ മറികടന്ന് ഇന്ത്യന്‍ വനിതാ സംഘവും തങ്ങളുടെ കന്നി സ്വര്‍ണം സ്വന്തമാക്കി. യുഎസിനെതിരായ ഏതാനും മത്സരങ്ങള്‍ ചൈന ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ കന്നിസ്വര്‍ണം ഉറപ്പിച്ചിരുന്നു.
ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ്, എരിഗാസി, ആര്‍ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, പെൻ്റെല ഹരികൃഷ്ണ, ശ്രീനാഥ് നാരായണ്‍ എന്നിവരാണ് ഇന്ത്യക്കുവേണ്ടി മത്സരിച്ചത്. ആൻ്റെൺ ഡെംചെങ്കോയ്ക്കതിരായ മത്സരത്തില്‍ പ്രഗ്നാനന്ദ വിജയം നേടി. ഇതോടെ ഒരു കളിശേഷിക്കെ തന്നെ സ്ലോവേനിയയ്‌ക്കെതിരേ ഇന്ത്യ നിര്‍ണായക വിജയം കരസ്ഥമാക്കി.
മത്സരത്തില്‍ ആകെയുള്ള 22 പോയിന്റിൽ 21 പോയിന്റും നേടി ഇന്ത്യന്‍ പുരുഷ ടീം ആധിപത്യം പുലര്‍ത്തി. ലോക ചെസ് ഒളിമ്പ്യാഡിൽ നേരിട്ടുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടുന്നത് ഇതാദ്യമായാണ്. കോവിഡ് കാലത്ത് ഓണ്‍ലൈനായി നടന്ന മത്സരത്തില്‍ ഇന്ത്യ സ്വര്‍ണം പങ്കിട്ടിരുന്നു. 2022ല്‍ ചെന്നൈയിലും 2014ല്‍ നോര്‍വെയിലും നടന്ന ലോക ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.
ഓപ്പണ്‍ വിഭാഗത്തില്‍ അവസാന റൗണ്ടില്‍ 19 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. 17 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തും 16 പോയിന്റുമായി സ്ലോവേനിയ മൂന്നാം സ്ഥാനത്തുമെത്തി.
വനിതാ വിഭാഗത്തില്‍ ഇന്ത്യയും കസാഖിസ്ഥാനും 17 പോയിന്റ് വീതം നേടി മുന്നിലെത്തി (കസാഖിസ്ഥാനെതിരേ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം ലഭിച്ചു). യുഎസും പോളണ്ടും 16 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.