കാസർകോട്: കാറഡുക്ക കാർഷിക സഹകരണ സൊസൈറ്റി സ്വർണ പണയത്തട്ടിപ്പ് കേസ്സിലെ പ്രതിയുടെ ബന്ധുവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ക്രൈംബ്രാഞ്ച് എസ്.ഐക്കെതിരെ കേരള സ്റ്റേറ്റ് ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൻ്റെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിൽ ആണെന്നും ഇക്കാര്യം ജില്ലാ ക്രൈംബ്രാഞ്ചിന് രേഖാമൂലം ലഭിച്ചിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
കൈക്കൂലി സംഭവത്തിൽ ക്രൈംബ്രാഞ്ച് എസ്.ഐയുടെ കൂട്ടുപ്രതികൾ ഒളിവിൽ പോയതായി ബേക്കൽ പോലീസ് വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ബേക്കൽ ഫോർട്ട് അനീസ് മഹലിലെ ബി.അബൂബക്കറിനെ കേസ്സിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത പരാതിയിൽ ബേക്കളിലെ സമീർ, കൂട്ടാളി പള്ളിക്കരയിലെ ഇസ്മായിൽ എന്നിവരാണ് മുങ്ങിയത്. ഇവർക്കെതിരെ ബേക്കൽ പോലീസ് കേസ്സെടുത്തതിന് പിന്നാലെയാണ് നാട്ടിൽ നിന്നും മുങ്ങിയത്. കേസ്സിലെ ഒന്നാംപ്രതി പള്ളിക്കരയിലെ റാഷിദ് ചികിത്സയിലാണ് എന്നാണ് വിവരം.
കേസിൽ നിന്ന് ഒഴിവാക്കാൻ ഡി.വൈ.എസ്.പിമാർക്ക് കൈക്കൂലി കൊടുക്കാനെന്ന വ്യാജേനയാണ് ക്രൈംബ്രാഞ്ച് എസ്ഐയടക്കമുള്ള നാലംഗ സംഘം അബൂബക്കറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. ഇവരിൽ എസ്ഐയെ ബേക്കൽ പോലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. കൂടുതൽ പണമാവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് അബൂബക്കർ ഡി.വൈ.എസ്.പിയെ നേരിൽക്കണ്ട് വിവരം ധരിപ്പിച്ചത്. സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാലാണ് എസ്.ഐക്കെതിരെ ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്.
ഡി.വൈ.എസ്.പിയുടെ പേരടക്കം പറഞ്ഞാണ് സമീറും സംഘവും അബൂബക്കറിൽ നിന്നും പണം തട്ടിയത് എന്നാണ് പരാതി. വിവരമറിഞ്ഞ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ജില്ലാ പോലീസ് മേധാവിയെ നേരിൽക്കണ്ട് വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. നാല് ലക്ഷത്തോളം രൂപയാണ് സംഘം അബൂബക്കറിൽ നിന്നും തട്ടിയെടുത്തത്.
സമീറിൻ്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിൻ്റെ വിവരം പുറത്തായതിന് പിന്നാലെ മലപ്പുറം സ്വദേശിയും പരാതിയുമായി കാസർകോട് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു. നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കാമെന്ന വ്യവസ്ഥയിൽ മലപ്പുറം സ്വദേശിയിൽ നിന്നും എട്ട് ലക്ഷം രൂപയാണ് സമീർ തട്ടിയെടുത്തത് എന്നും പരാതിയുണ്ട്. അമ്പലത്തറ കള്ളനോട്ട് കേസ്സിൽ പ്രതിയായ സുലൈമാനും മലപ്പുറം സ്വദേശിയിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈപ്പറ്റിയതായി രഹസ്യവിവരമുണ്ട്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ കോവിഡ് കാലത്തിന് മുമ്പാണ് മലപ്പുറം സ്വദേശി സമീറിന് എട്ട് ലക്ഷം രൂപ കൈമാറിയത്.
അമ്പലത്തറ കള്ളനോട്ട് കേസ്സിൽ സമീറിന് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന വിധത്തിൽ പോലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം സ്വദേശിയുടെ വെളിപ്പെടുത്തൽ ഇതിനെ സാധൂകരിക്കുന്നതാണ്. പണം കൈമാറുന്നതിന് മുമ്പ് മലപ്പുറം സ്വദേശി സമീറിൻ്റെ വീട്ടിൽ എത്തിയിരുന്നതായും രഹസ്യ വിവരമുണ്ട്. സമീറും അമ്പലത്തറ കള്ളനോട്ട് കേസ് പ്രതി സുലൈമാനും അടങ്ങുന്ന രണ്ടംഗ സംഘത്തിന് കൈമാറിയ പണം തിരികെ ചോദിക്കാനെത്തിയ മലപ്പുറം സ്വദേശിയെ ഗുണ്ടാസംഘം വിരട്ടി ഓടിക്കുകയായിരുന്നു എന്നും വിവരങ്ങൾ പുറത്തുവന്നു.
നിരോധിച്ച നോട്ടുകൾ മാറിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സമീർ പലരിൽ നിന്നും പണം തട്ടിയെടുത്തതായി പറയുന്നുണ്ട്. കൈക്കൂലി സംഭവത്തിൽ എസ്.ഐ ക്കെതിരെ കേരള സ്റ്റേറ്റ് ക്രൈംബ്രാഞ്ചും മറ്റ് പ്രതികൾക്കായി ബേക്കൽ പോലീസും ഇപ്പോൾ അന്വേഷണം നടത്തുകയാണ്.























