പതിമൂന്നാം ദിവസത്തിലേക്ക് കടന്ന ഇസ്രായേലുമായും അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്‌ച ഇറാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ചു.
റഷ്യയുടെയും പാകിസ്ഥാൻ്റെയും നേതാക്കളുമായുള്ള ചർച്ചകളിൽ സമാധാനത്തിനായുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയൻ എക്‌സിനോട് പറഞ്ഞു.
ഇറാൻ്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, നഷ്‌ടപരിഹാരം നൽകുക, ഭാവിയിലെ ആക്രമണങ്ങൾക്ക് എതിരെ അന്താരാഷ്ട്ര തലത്തിൽ ഉറച്ച ഉറപ്പുകൾ നൽകുക എന്നിവയാണ് സയണിസ്റ്റ് ഭരണകൂടവും യുഎസും ജ്വലിപ്പിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
“റഷ്യയിലെയും പാകിസ്ഥാനിലെയും നേതാക്കളുമായി സംസാരിച്ചപ്പോൾ, മേഖലയിലെ സമാധാനത്തിനായുള്ള ഇറാൻ്റെ പ്രതിബദ്ധത ഞാൻ വീണ്ടും ഉറപ്പിച്ചു. സയണിസ്റ്റ് ഭരണകൂടവും യുഎസും ജ്വലിപ്പിച്ച ഈ യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാർഗം ഇറാൻ്റെ നിയമാനുസൃത അവകാശങ്ങൾ അംഗീകരിക്കുക, നഷ്‌ടപരിഹാരം നൽകുക, ഭാവിയിലെ ആക്രമണങ്ങൾക്ക് എതിരെ ഉറച്ച അന്താരാഷ്ട്ര ഉറപ്പുകൾ നൽകുക എന്നിവയാണ്,” -അദ്ദേഹം എഴുതി.
ഇറാനിൽ 1,350 പേർ കൊല്ലപ്പെട്ടു
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ സംയുക്ത ആക്രമണം നടത്തി. അതിൻ്റെ ഫലമായി ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയും ഉന്നത സൈനിക കമാൻഡർമാരും സിവിലിയന്മാരും കൊല്ലപ്പെട്ടു.
ഇസ്രയേലിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പിന്നീട് പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്ര സഭയിലെ ഇറാൻ്റെ സ്ഥിരം പ്രതിനിധി അമീർ- സയീദ് ഇറവാനി കണക്കാക്കിയത്, ആക്രമണങ്ങളിൽ മരിച്ച സാധാരണക്കാരുടെ എണ്ണം 1,350-നോട് അടുക്കുന്നു എന്നാണ്.
“ഫെബ്രുവരി 28 മുതൽ, അമേരിക്കയും ഇസ്രായേൽ ഭരണകൂടവും നടത്തിയ സൈനിക നടപടികളുടെ ഫലമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,348 ൽ അധികം സാധാരണക്കാർ കൊല്ലപ്പെടുകയും 17,000 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു,” -ഇറാൻ പ്രതിനിധി പറഞ്ഞു. -ഉറവിടം: ANI























