ഗാസയില്‍ ക്രൂരമായ ഇസ്രയേല്‍ സൈനിക നടപടി തുടരുകയാണ്. വടക്കന്‍ ഗാസയിലെ അവസാന ആശുപത്രിയും ഇസ്രയേല്‍ ഒഴിപ്പിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. വടക്കന്‍ ഗാസയിലെ അവസാന ആശുപത്രിയും ഒഴിപ്പിച്ചതോടെ മേഖലയിലെ ആരോഗ്യ സേവനങ്ങള്‍ പൂര്‍ണമായും നിലച്ചു എന്ന് തന്നെ പറയേണ്ടി വരും.
ജബാലിയയിലെ അല്‍- അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍മാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രി ഉടന്‍ ഒഴിയണമെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് നടപടി.
അതേസമയം കഴിഞ്ഞ ദിവസം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ അംഗീകരിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം ഹമാസ് അവലോകനം ചെയ്യുന്നതിനിടെ ആണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
ജബാലിയ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 12 പേരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതായി വടക്കൻ ഗാസയിലെ ഷിഫ ആശുപത്രിയിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചിരിക്കുന്നത്. പരുക്കേറ്റ രണ്ട് പേരുടെയും മറ്റ് ഒമ്പത് പേരുടെയും മൃതദേഹങ്ങൾ ഗാസ സിറ്റിയിലെ അൽ- ഖുദ്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പലസ്‌തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
പരുക്കേറ്റവരിൽ ഒരാൾ അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറാണെന്നാണ് വിവരം. റഫായില്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷൻ എന്ന സംഘടന നടത്തുന്ന ദുരിതാശ്വാസ ക്യാമ്പില്‍ ഇന്നും വെടിവെപ്പ് ഉണ്ടായി. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കുണ്ട് എന്നാണ് വിവരം.























