| ബിനോയ് കെ ഏലിയാസ്
ഇന്ത്യൻ മഹാസമുദ്രത്തിലെ കണ്ണുനീർത്തുള്ളിയായി ശ്രീലങ്ക. സാമ്പത്തിക തകർച്ച കുട്ടികളുടെ പരീക്ഷ നടത്താനുള്ള പേപ്പർ വാങ്ങാനാൻ പോലും കഴിയാത്ത അവസ്ഥയിലെത്തിച്ചു നമ്മുടെ അയൽരാജ്യത്തെ. ഇന്ധനമടിക്കാൻ ക്യു നിന്ന് ജനം മരിച്ചു വീഴുന്നു. ഗണ്യമായ തോതിലുള്ള വിദേശസാമ്പത്തിക സഹായം മാത്രമാണ് അവരുടെ ഏക രക്ഷ.
ഭൂരിപക്ഷ വംശീയത കത്തിച്ചു ഭരണത്തിൽ കയറിയ രാജ്പക്ഷെയും പാർട്ടിയുമാണ് ഈ അവസ്ഥയിൽ ആ നാടിനെ എത്തിച്ചത്. കാർഷികരംഗത്തെ ജൈവകൃഷി ഫാൻ്റസി, സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെ മറന്നു നടത്തിയ വൻകിട വികസന പദ്ധതികൾ, സ്വന്തം സാമ്പത്തികം നോക്കാതെ വിദേശകടമെടുപ്പ്, കോവിഡ്… എല്ലാം കൂടിച്ചേർന്ന് ലങ്കയെ ശരിക്കും കണ്ണുനീർത്തുള്ളിയാക്കി.
ലങ്കൻ സാഹചര്യങ്ങളോട് ഒരുപാട് സാമ്യമുണ്ട് നമ്മുടെ കേരളത്തിന്. ഒരേ തരം കാർഷിക വിളകൾ, ഭൂപ്രകൃതി, ടൂറിസം… സമാനതകൾ ഏറെയുണ്ട്. ഇപ്പോൾ ദേ, വികസനസങ്കൽപങ്ങളിലും ഈ സമാനത കടന്നു വരുന്നു.
പവർപോയിൻ്റ് സ്വപ്നങ്ങളിൽ കോടികൾ വിരിയുന്ന പദ്ധതികൾ ജനങ്ങൾക്ക് കടഭാരവും നടത്തിപ്പുകാർക്ക് പേർസൻ്റേജ് ഭാഗ്യവും നൽകുന്നതാണെന്ന് മനസിലാക്കാൻ 1945 നു ശേഷം ഏഷ്യ, ആഫ്രിക്ക, ലാറ്റിൻഅമേരിക്ക എന്നിവിടങ്ങളിലെ മൂന്നാം ലോകരാജ്യങ്ങളിലെ നേതാക്കളെപ്പറ്റി പഠിച്ചാൽ മതി. ഇങ്ങനെ ഉണ്ടാക്കുന്നതൊന്നും നിലനിൽക്കില്ല എന്നതും അത്തരം നേതാക്കളുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാം.
പിന്നെ സമരങ്ങൾ ഉണ്ടാവുന്നത്.
ലോകചരിത്രത്തിൽ സ്പോൺസേർഡ് അല്ലാത്ത എല്ലാ സമരങ്ങളും അതതു കാലത്തെ നിയമത്തിനും ഭരണസംവധിനങ്ങൾക്കും എതിരായി ഉണ്ടായവയാണ്. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ അവർ തെരുവിലിറങ്ങും. അപ്പോൾ അവർ രാഷ്ട്രീയ യജമാനന്മാർ പിന്തുണയ്ക്കുമോ എന്നോ സംരക്ഷിക്കുമോ എന്നോ ചിന്തിക്കില്ല. അവർക്കത് ജീവിതസമരമാണ്. യൂണിയനുകളും അനുബന്ധസംഘടനകളും നടത്തുന്ന സേഫ്റ്റി വാൽവ് പിടിപ്പിച്ച, റിമോട്ട് കൺട്രോൾഡ് സമരങ്ങളുമായി ജീവിതസമരങ്ങൾക്ക് ഒരു താരതമ്യവും കാണില്ല.























