പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുകയും ചെയ്യാമെന്നാണ് സൂചന. മാർച്ച് 7ന് ശേഷം നടക്കുന്ന പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അപു ജോൺ മുൻനിരയിലേക്ക് വരുന്നത് പാർട്ടി നേതൃത്വത്തിൽ കൂടുതൽ ചലനാത്മകത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി കേരള കോൺഗ്രസ് (ജെ)യും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പി.ജെ. ജോസഫ് മാറിനിൽക്കുകയാണെങ്കിൽ തൊടുപുഴ മണ്ഡലത്തിൽ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയായേക്കും.
1970 മുതൽ തൊടുപുഴ മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച നേതാവാണ് പി.ജെ. ജോസഫ്. സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന അപു ജോൺ ജോസഫ് ഇതിനകം പാർട്ടിയിൽ സജീവമാണ്. അതേസമയം, ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയാൽ പാർട്ടിയിലെ രണ്ടാമനായ മോൻസ് ജോസഫും അപുവും തമ്മിൽ നേതൃത്വ പോരാട്ടം ഉണ്ടാകുമോയെന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ പാർട്ടി നേതൃത്വം ഇത്തരം ആശങ്കകൾ തള്ളിക്കളയുന്നു.
പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നാലും പാർട്ടി ചെയർമാനായി തുടരുമെന്നും പ്രധാന തീരുമാനങ്ങളിൽ അദ്ദേഹം തന്നെ നേതൃത്വം നൽകുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ മത്സരിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്.
ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിനെതിരെ മത്സരിക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിരുന്നെങ്കിലും പി.ജെ. ജോസഫ് അത് നിരസിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍ബല സ്ഥാനാർത്ഥികളെ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ ആത്മഹത്യാപരമാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. കോതമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.
മോൻസ് ജോസഫ് (കടുത്തുരുത്തി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), റെജി ചെറിയാൻ (കുട്ടനാട്), വി.ജെ. ലാലി (ചങ്ങനാശേരി) എന്നിവരാണ് കേരള കോൺഗ്രസ് പരിഗണിക്കുന്ന മറ്റ് സാധ്യതയുള്ള സ്ഥാനാർത്ഥികൾ.























