സേനയെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസ് കൂടുതല്‍ തോക്കുകള്‍ വാങ്ങാനൊരുങ്ങുന്നു. സേനയ്ക്ക് വേണ്ടി 250 എ.കെ-203 തോക്കുകള്‍ വാങ്ങാനാണ് നീക്കം.ഏതാണ്ട് 2.5 കോടി രൂപയുടെ ഇടപാടാണ് നടക്കുക. നിലവിൽ കൈവശമുള്ള ഇൻസാസ് ഉൾപ്പെടെയുള്ള പഴക്കം ചെന്ന തോക്കുകള്‍ മാറ്റി കൂടുതല്‍ കൃത്യതയുള്ള ആയുധങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
തോക്കുകള്‍ വാങ്ങാനുള്ള ടെൻഡർ മാർച്ച് 31-നാണ് വന്നത്. സേനയ്ക്ക് വേണ്ടി എ.കെ-203 റൈഫിളുകള്‍ വാങ്ങാനുദ്ദേശിച്ചാണ് ടെൻഡർ വിളിച്ചത്. ഇന്ത്യയില്‍ ഈ തോക്കുകള്‍ നിർമിക്കുന്ന ഒരേയൊരു കമ്പനി ഐ.ആർ.ആർ.പി.എല്‍ ആണ്. ടെൻഡറില്‍ പങ്കെടുക്കുമെന്ന് ഐ.ആർ.ആർ.പി.എല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി അമേത്തിയില്‍ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻഡോ-റഷ്യൻ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ ഇടപാട് നടന്നാല്‍ എ.കെ-203 തോക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പോലീസ് സേനയായി കേരള പോലീസ് മാറും. കേരള പോലീസിന്റെ പക്കല്‍ എ.കെ-47, ഇൻസാസ്, ജർമൻ കമ്പനിയായ ഹെക്കർ ആൻഡ് കോഷിന്റെ എംപി5 എന്നീ തോക്കുകളാണ് ഉള്ളത്.