സംസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്കിടയിലെ ജാതി വിവേചനം തടയുന്നതിന് കര്‍ണാടക നിയമസഭ നിയമനിര്‍മാണം കൊണ്ടുവരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ പേരിലാണ് നിയമം വരുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിയാണ് ഇങ്ങനെയൊരു നിര്‍ദേശം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നല്‍കിയത്. രാഹുൽ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് നീക്കം ആരംഭിക്കുകയായിരുന്നു . സാമൂഹികവും സാമ്പത്തികവും മതപരവുമായ അനീതികള്‍ നേരിടുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പരിഗണനയില്‍.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദളിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനായി രോഹിത് വെമുലയുടെ പേരില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് 2023 ലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം പ്രഖ്യാപിച്ചിരുന്നു.
ഡോ. ബി.ആര്‍ അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിന്‌പേരും നേരിട്ട വിവേചനം ഇന്ത്യയിലെ ഒരുകുട്ടിക്കും ഇനിയുണ്ടാവാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രോഹിത് വെമുല നിയമം നടപ്പാക്കണമെന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടത്. രോഹിത് വെമുല, പായല്‍ തദ്വി, ദര്‍ശന്‍ സോളങ്കി തുടങ്ങിയ സമര്‍ഥരായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത് അംഗീകരിക്കാനാവില്ലെന്നും തൊട്ടുകൂടായ്മയുടെ വേദന ക്ലാസ്മുറികളില്‍ നേരിടേണ്ടി വന്ന അംബേദ്കറുടെ അനുഭവവും രാഹുല്‍ ഗാന്ധി കത്തില്‍ വിവരിച്ചിരുന്നു.