ദ മാൻ ഹൂ ഡൈഡ് സ്റ്റാൻഡിങ്’ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ആദ്യം തെളിയുന്നത് റോബർട്ടോ ബാജിയോ എന്ന ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസത്തിന്റെ പേരാണ്. 1994-ലെ അമേരിക്കൻ ലോകകപ്പ് ഫൈനലിൽ കാലിഫോർണിയ പസാദെനയിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ വെച്ച് ബാജിയോ നഷ്ടപ്പെടുത്തിയ ആ ഒരു പെനാൽറ്റി കിക്ക് അദ്ദേഹത്തെ ‘നിന്ന നിൽപ്പിൽ മരിച്ചവൻ’ എന്ന പേരിന് അർഹനാക്കി. വീണ്ടും ഒരു ലോകകപ്പിന് അമേരിക്ക ആതിഥ്യമരുളാൻ തയ്യാറെടുക്കുമ്പോൾ ബാജിയോയുടെ ആ കദനകഥ ഫുട്ബോൾ ലോകം നടുക്കത്തോടെ ഓർത്തെടുക്കുന്നു.
ഇറ്റാലിയൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ബാജിയോ, തന്റെ വേറിട്ട ശൈലി കൊണ്ടും ചടുലമായ നീക്കങ്ങൾ കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചവനാണ്. വെള്ളാരം കല്ലുകൾ പോലുള്ള കണ്ണുകളും ‘പോണി ടെയ്ൽ’ സ്റ്റൈലിലുള്ള മുടിയും ബാജിയോയ്ക്ക് ഒരു പോപ്പ് താരം മഡോണയെപ്പോലും ഭ്രമിപ്പിച്ച സൗന്ദര്യവും പരിവേഷവും നൽകി. ഫിയോറെന്റിന, യുവെന്റസ്, എ സി മിലാൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകൾക്കായി കളം നിറഞ്ഞു കളിച്ച അദ്ദേഹം 1993-ൽ ലോകത്തെ മികച്ച താരത്തിനുള്ള ബാലൺദ്യോർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
1994-ലെ ലോകകപ്പിൽ ഇറ്റലിയെ ഫൈനലിൽ എത്തിച്ചതിന്റെ സിംഹഭാഗം ക്രെഡിറ്റും ബാജിയോ എന്ന ഒറ്റയാൻ പോരാളിക്കാണ് അവകാശപ്പെട്ടത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും നോക്കൗട്ട് റൗണ്ടുകളിൽ അദ്ദേഹം വിശ്വരൂപം പുറത്തെടുത്തു. നൈജീരിയക്കെതിരായ പ്രീക്വാർട്ടറിൽ മത്സരം തീരാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഗോൾ നേടി ടീമിനെ രക്ഷിച്ചതും, പിന്നീട് സ്പെയിനിനും ബൾഗേറിയക്കുമെതിരെ നേടിയ നിർണ്ണായക ഗോളുകളും ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചു.
ബ്രസീലിനെതിരായ ഫൈനലിൽ നിശ്ചിത സമയത്തും അധിക സമയത്തും ഗോൾരഹിത സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഇറ്റലിക്കായി നിർണ്ണായകമായ അഞ്ചാമത്തെ കിക്കെടുക്കാൻ എത്തിയത് വിശ്വസ്തനായ ബാജിയോ ആയിരുന്നു. അതിനു മുൻപേ ഇറ്റലിയുടെ ബരേസിയും മസ്സാരോയും കിക്കുകൾ പാഴാക്കി ടീമിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കോച്ച് അരിഗോ സാച്ചിയുടെയും ഇറ്റാലിയൻ ആരാധകരുടെയും മുഴുവൻ പ്രതീക്ഷകളും അന്ന് ബാജിയോ എന്ന പത്താം നമ്പറുകാരന്റെ കാലുകളിലായിരുന്നു.
എന്നാൽ ലോകം മുഴുവൻ ഉറ്റുനോക്കിയ ആ നിമിഷം ഫുട്ബോൾ ചരിത്രത്തിലെ തന്നെ വലിയൊരു ദുരന്തമായി മാറി. സെറ്റ് പീസ് വിദഗ്ധൻ എന്ന് പേരുകേട്ട ബാജിയോയുടെ കിക്ക് ബാറിന് മുകളിലൂടെ കാണികൾക്കിടയിലേക്ക് പറന്നു. അതോടെ ഇറ്റലിയുടെ കിരീട സ്വപ്നങ്ങൾ പൊലിയുകയും ബ്രസീൽ ചാമ്പ്യന്മാരാവുകയും ചെയ്തു. പെനാൽറ്റി ബോക്സിൽ ഒന്നും ചെയ്യാനാകാതെ തലകുമ്പിട്ടു നിൽക്കുന്ന ബാജിയോയുടെ ചിത്രം ഫുട്ബോൾ മൈതാനങ്ങളിലെ എക്കാലത്തെയും വലിയ ദുരന്ത ചിത്രമായി ഇന്നും അവശേഷിക്കുന്നു.
ഈ ഒരൊറ്റ പിഴവിലൂടെ ഇറ്റലിക്കാരുടെ പ്രിയപുത്രനായിരുന്ന ബാജിയോ പെട്ടെന്ന് തന്നെ അവർക്ക് വെറുക്കപ്പെട്ടവനായി മാറി. ആ ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടി ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ പോരാളിയെ ജനങ്ങൾ ആ ഒരു നിമിഷം കൊണ്ട് വിസ്മരിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ആ പെനാൽറ്റി നഷ്ടപ്പെടുത്തിയ ആഘാതത്തിൽ നിന്നും ബാജിയോ പിന്നീട് ഒരിക്കലും പൂർണ്ണമായി മുക്തനായിട്ടില്ലെന്നും, അതിനുശേഷം യഥാർത്ഥ ബാജിയോയെ ഫുട്ബോൾ ലോകം കണ്ടിട്ടില്ലെന്നും പലരും വിശ്വസിക്കുന്നു. ബാജിയോയുടെ ഈ ഹൃദയഭേദകമായ പെനാൽറ്റി കിക്ക് പിന്നീട് ലോകകപ്പ് ചരിത്രത്തിന്റെ തന്നെ അടയാളമായി മാറി.



