പുതുവര്‍ഷ ആഘോഷങ്ങൾക്കിടെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്ഫോടനത്തിൽ മരണം 40 ആയി. നൂറ് പേര്‍ക്ക് പരിക്കേറ്റു. ക്രാന്‍സ്‌മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും.
പുതുവര്‍ഷം പിറന്നതിൻ്റെ ആഘോഷങ്ങള്‍ തുടരവേ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. നൂറിലധികം പേര്‍ കൂടിനിന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ബാറില്‍ തീജ്വാലകള്‍ ഉയരുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിൻ്റെ ഉറവിടമോ എങ്ങനെയാണ് സ്ഫോടനം ഉണ്ടായതെന്നോ വ്യക്തമല്ലെന്നും ഒട്ടേറെപേര്‍ മരിച്ചെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലും ഇൻ്റൻസീവ് കെയർ യൂണിറ്റിലേക്കും മാറ്റിയെന്നും കൗൺസിലർ മാത്യാസ് റെനാർഡ് പറഞ്ഞു. ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ചില സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ്‌മൊണ്ടാന. ആല്‍പ്‌സ് പര്‍വതനിരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണിത്.























