ഇന്ത്യയിലെ 80 ശതമാനം ആളുകളും കാലാവസ്ഥാ ദുരിത ഭീഷണി നേരിടുന്ന ജില്ലകളിലാണ് ജീവിക്കുന്നതെന്ന് റിപ്പോർട്ട്. സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകരായ സെൻ്റർ ഫോര്‍ സയന്‍സ് ആൻ്റ് എന്‍വിയോണ്‍മെന്റ് കഴിഞ്ഞ ദിവസം പങ്കുവച്ച റിപ്പോര്‍ട്ടിലാണ് കാലാവസ്ഥ ദുരിതങ്ങളെപ്പറ്റി പറയുന്നത്. ഈ വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസവും രാജ്യം കടന്നുപോയത് സമാനതകളില്ലാത്ത കാലാവസ്ഥ ദുരിതങ്ങളിലൂടെയാണ്.
ജനുവരി മുതല്‍ സെപ്തംബര്‍ വരെ 86 ശതമാനം ദിവസങ്ങളിലും രാജ്യത്തെ വിവിധ ഇടങ്ങള്‍ കലുഷിതമായ കാലാവസ്ഥാ സാഹചര്യത്തെയാണ് നേരിട്ടത്. ഇക്കാലയളവില്‍ കാലാവസ്ഥാ ദുരന്തങ്ങളില്‍ 2923 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ദശലക്ഷം ഹെക്ടര്‍ കൃഷി നശിച്ചു. 80000 വീടുകള്‍ തകരുകയും 92000 മൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഉത്തരേന്ത്യയില്‍ മധ്യപ്രദേശും ദക്ഷിണേന്ത്യയില്‍ കേരളവുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാലാവസ്ഥാ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയത്. കേരളത്തില്‍ 67 ദിവസങ്ങള്‍ കാലാവസ്ഥാ ദുരിതങ്ങളുടേതായിരുന്നു. 60 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥാ വ്യതിയാനവും രാജ്യം ഇക്കാലയളവില്‍ നേരിട്ടു. ജനുവരിയില്‍ പതിവിലും കൂടുതല്‍ ചൂടായിരുന്നു ഈ വര്‍ഷം ഉണ്ടായത്. ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത് റെക്കോര്‍ഡ് താപനിലയായിരുന്നു. 122 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മാസമായിരുന്നു ഫെബ്രുവരി. ഇടിമിന്നലും ശക്തമായ കാറ്റും രൂക്ഷമായി ബാധിച്ച വര്‍ഷം കൂടിയായിരുന്നു 2023. ഒന്‍പത് മാസങ്ങളിലെ 273 ദിവസങ്ങളില്‍ 176 ദിനങ്ങളും രാജ്യത്ത് ഇടിമിന്നല്‍ അഥവാ ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 711 ജീവനുകളാണ് ഇതുമൂലം പൊലിഞ്ഞത്. ഒന്‍പത് മാസം വലിയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ച റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കണക്കുകള്‍ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.























