എമ്പുരാൻ സിനിമ ഉയർത്തിയ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ വിവാദം നടൻ മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുന്നു . സംഘപരിവാർ ഉയർത്തിയ ഭീഷണിയുടെ മുന്നിൽ കീഴടങ്ങിയ മോഹൻലാലിനെ ശരിക്കും പരിഹസിക്കുന്ന വാർത്തയുമായാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറങ്ങിയത്.
പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലെ പ്രസിദ്ധമായ ‘ലേലു അല്ലൂ.. ലേലു അല്ലൂ … ലേലു അല്ലൂ എന്ന ഡയലോഗ് തലക്കെട്ടാക്കി, മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ലാലിൻ്റെ ചിത്രവുമായായിരുന്നു വീക്ഷണത്തിന്റെ ഹെഡ് ലൈൻ വാർത്ത .
സമീപ കാലത്തൊന്നും വീക്ഷണം ഇത്ര മാരകമായ വിധത്തിൽ ആരെയും ആക്രമിച്ചു കണ്ടിട്ടില്ല. സംഘപരിവാറിനോട് മാപ്പ് പറഞ്ഞുകൊണ്ടുള്ള മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സംഘഭീഷണിയുടെ ആഴം വ്യക്തമാക്കുന്നതാണ്. നാല് ദിവസം നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയിൽ നിന്ന് 17ഓളം സീനുകൾ വെട്ടിമാറ്റാൻ എമ്പുരാൻ ടീം നിർബന്ധിതരായിരുന്നു .
ഇ ചിത്രത്തിന്റെ സംവിധായകൻ പൃഥിരാജിനെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണത്തിനൊടുവിൽ മോഹൻലാലിൻ്റെ കുറ്റസമ്മതം കൂടിയായപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിക്കുമേൽ കരിനിഴൽ കൂടിയായി എന്നാണ് വീക്ഷണത്തിൻ്റെ വിമർശനം. കേന്ദ്ര ഏജൻസിയെ കാണിച്ച് എമ്പുരാൻ്റെ അണിയറക്കാരെ വിരട്ടുകയാണ്. നിർമ്മാതാക്കളായ ഗോകുലം ഗോപാലനും ആൻ്റണി പെരുമ്പാവൂരും പരിവാർ ഭീഷണിക്കു മുന്നിൽ അടിയറവു പറഞ്ഞു.
ആൻ്റണി പെരുമ്പാവൂരിനെതിരായ ഇഡി അന്വേഷണം തനിക്കെതിരായ അന്വേഷണമായി മാറുമെന്ന് ഉറപ്പായതുകൊണ്ടാണ് ലാൽ ലേലു അല്ലു മോഡൽ മാപ്പുപറച്ചിൽ നടത്തിയതെന്നും കോൺഗ്രസ് പത്രം ആക്ഷേപിക്കുന്നു.