ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിലെ ‘100 ദിന തൊഴിൽ’ സംബന്ധിച്ച പുതിയ നിബന്ധനകളെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ കേന്ദ്ര സർക്കാരുമായി തർക്കം തുടരുകയാണ്. കൂച്ച് ബെഹാറിൽ നടന്ന ഒരു പൊതുപരിപാടിയിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ ഉൾപ്പെട്ട രേഖ വേദിയിലുവച്ച് കീറിയുമാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനർജി പ്രതിഷേധം പ്രകടിപ്പിച്ചത്. കേന്ദ്രത്തിന്റെ വ്യവസ്ഥകൾ ബംഗാൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും, സംസ്ഥാനത്തിന്റെ സ്വന്തം തൊഴിൽ പദ്ധതികൾ പഴയപോലെ തുടരുമെന്നും മമത പ്രഖ്യാപിച്ചു.
കൂച്ച് ബെഹാറിലെ രശ്മേല മൈതാനത്ത് ചൊവ്വാഴ്ച നടന്ന യോഗത്തിൽ തുടക്കം മുതൽ തന്നെ മമതാ ബാനർജി ബിജെപിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. കേന്ദ്രം ജനാധിപത്യവിരുദ്ധമായും ഫെഡറൽ ഘടന ലംഘിക്കുന്ന രീതിയിലും പ്രവർത്തിക്കുന്നുവെന്ന് അവർ ആരോപിച്ചു. “കഴിഞ്ഞ നാല് വർഷമായി 100 ദിന ജോലിക്കുള്ള ഫണ്ട് നൽകുന്നത് കേന്ദ്രത്തിലെ ബിജെപി സർക്കാർ നിർത്തിവച്ചിരിക്കുകയാണ്. അതോടൊപ്പം നിരവധി ഭവന പദ്ധതികളും നിലച്ചു; ഗ്രാമീണ റോഡുകളുടെ പണി വരെ തടസ്സപ്പെട്ടു,” മമത ചൂണ്ടിക്കാട്ടി.
“ബംഗാൾ സർക്കാർ ത്രൈമാസ തൊഴിൽ ബജറ്റ് കേന്ദ്രത്തിന് സമർപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. 100 ദിന ജോലിയുടെ കണക്കുകൾ എല്ലാ മൂന്ന് മാസവും നൽകണമെന്നാണ് കേന്ദ്ര നിർദേശം. ഇത് ഡിസംബർ മുതൽ നടപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്നാൽ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടും. കൂടാതെ, ഓരോ ഗ്രാമസഭയിലും 10 പേർക്ക് മാത്രമേ ജോലി അനുവദിക്കൂ എന്ന കേന്ദ്ര നിബന്ധന യാഥാർത്ഥ്യവിരുദ്ധമാണ്. ഒരു കുടുംബത്തിൽ തന്നെ 10 ദരിദ്രർ ഉണ്ടായേക്കാം. പരിശീലനം ഇല്ലെങ്കിൽ 100 ദിന ജോലിക്ക് ലഭ്യമല്ലെന്ന വ്യവസ്ഥയും നടപ്പാക്കാനാവില്ല. ഈ കേന്ദ്ര വ്യവസ്ഥകൾ ഒന്നും തന്നെ പ്രായോഗികമല്ല,” എന്നും മമതാ ബാനർജി വിമർശിച്ചു.























