പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി. പ്രതി ചെന്താമരയുടെ സഹോദരന്‍, സഹോദരൻ്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്.
കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്‌ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്‌ണൻ്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു. മൂന്നുപേരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിൻ്റെ വിചാരണ തുടരുന്നത്. 2025 ജനുവരി 27-നാണ് ചെന്താമര പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
2019ല്‍ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസില്‍ ഇരട്ട ജീവപര്യന്ത ശിക്ഷ ലഭിച്ച് ചെന്തമാര ജയിലിലായിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നു കഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
തൻ്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019ല്‍ സജിതയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്‌മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.























