ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. “ആകാശത്തുനിന്നുള്ള ഭരണമാറ്റത്തിൽ” തന്റെ സർക്കാർ വിശ്വസിക്കുന്നില്ലെന്ന് സ്റ്റാർമർ പാർലമെന്റിൽ വ്യക്തമാക്കി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ ലക്ഷ്യമിട്ടുള്ള ആദ്യഘട്ട ആക്രമണങ്ങളിൽ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകാതിരുന്ന തന്റെ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. ബ്രിട്ടന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നും അദ്ദേഹം എംപിമാരോട് പറഞ്ഞു.
തുടക്കത്തിൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിന്നുവെങ്കിലും, ഞായറാഴ്ച ഇറാൻ നടത്തിയ തിരിച്ചടി സാഹചര്യം മാറ്റിയതായി സ്റ്റാർമർ ചൂണ്ടിക്കാട്ടി. ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ബ്രിട്ടീഷ് ജനതയ്ക്കും സഖ്യകക്ഷികൾക്കും വലിയ ഭീഷണിയായതോടെയാണ് മിസൈൽ കേന്ദ്രങ്ങൾ തകർക്കുന്നതിനായുള്ള ‘പ്രതിരോധ’ നീക്കങ്ങൾക്ക് ബ്രിട്ടീഷ് താവളങ്ങൾ വിട്ടുനൽകാൻ അദ്ദേഹം തീരുമാനിച്ചത്. സൈപ്രസിലെ ആർഎഫ് അക്രോതിരിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. എന്നിരുന്നാലും, തങ്ങളുടെ പങ്കാളിത്തം പ്രതിരോധ ആവശ്യങ്ങൾക്കായി മാത്രമായിരിക്കുമെന്നും അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണാത്മകമായ നീക്കങ്ങളിൽ പങ്കുചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലെ പാഠങ്ങൾ ഉൾക്കൊണ്ടാണ് താൻ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് സ്റ്റാർമർ പറഞ്ഞു. “നമ്മളെല്ലാം ഇറാഖിലെ തെറ്റുകൾ ഓർക്കുന്നുണ്ട്” എന്ന് പറഞ്ഞ അദ്ദേഹം, ഏതൊരു സൈനിക നടപടിക്കും കൃത്യമായ നിയമപരമായ അടിത്തറയും ലക്ഷ്യബോധവുമുള്ള പ്ലാനും ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. ബ്രിട്ടൻ നിലവിൽ യുദ്ധത്തിലല്ലെന്നും ഇസ്രായേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങളിൽ പങ്കാളിയാകില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഈ നിലപാട് ട്രംപിന്റെ നയങ്ങളിൽ നിന്നുള്ള ബ്രിട്ടന്റെ വ്യക്തമായ ചുവടുമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റാർമറുടെ ഈ തീരുമാനത്തിനെതിരെ കൺസർവേറ്റീവ് പാർട്ടിയും മറ്റ് വലതുപക്ഷ സംഘടനകളും രംഗത്തെത്തി. ഓസ്‌ട്രേലിയയും കാനഡയും അമേരിക്കയെ ഉടനടി പിന്തുണച്ചപ്പോൾ സ്റ്റാർമർ “അമാന്തിച്ചു നിൽക്കുകയാണെന്ന്” കൺസർവേറ്റീവ് നേതാവ് കെമി ബേഡനോക്ക് കുറ്റപ്പെടുത്തി. അമേരിക്കയെ പിന്തുണയ്ക്കാൻ വിസമ്മതിച്ചത് അന്താരാഷ്ട്ര തലത്തിൽ ബ്രിട്ടനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് റിഫോം യുകെ ഡെപ്യൂട്ടി ലീഡർ റിച്ചാർഡ് ടൈസ് പറഞ്ഞു. അതേസമയം, ട്രംപിനെ പിന്തുണയ്ക്കുന്നത് ബ്രിട്ടനെ കൂടുതൽ അപകടത്തിലാക്കുമെന്ന് ലിബറൽ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും മുന്നറിയിപ്പ് നൽകി.
മിഡിൽ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ മേഖലയിലുള്ള ഒരു ലക്ഷത്തിലധികം ബ്രിട്ടീഷ് പൗരന്മാർ സഹായത്തിനായി സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ഒഴിപ്പിക്കൽ പ്രക്രിയകൾ ആരംഭിച്ചിട്ടില്ലെങ്കിലും, വാണിജ്യ വിമാനങ്ങൾ റദ്ദാക്കപ്പെട്ടാൽ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള പദ്ധതികൾ വിദേശകാര്യ മന്ത്രാലയം തയ്യാറാക്കി വരികയാണ്. യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണ, പ്രകൃതിവാതക വിലകളിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പല ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടത് യാത്രാമേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്.























