| ലിബി സിഎസ്
കേരളത്തിലെ മിണ്ടാമഠങ്ങളിലെ കന്യാസ്ത്രീമാർ ദിവസേന സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം.അതും അത്യാവശ്യകര്യങ്ങൾ മാത്രം.ഇത്തരം മഠങ്ങളിൽ ചേരുന്ന കന്യാസ്ത്രീകൾ ജീവിതകാലം മുഴുവൻ പ്രാർത്ഥനയും ധ്യാനവുമായി നിശബ്ദമായി മഠങ്ങളിൽ കഴിഞ്ഞുകൂടണം. പീഡിപ്പിക്കപ്പെട്ടാലും ആരോടും മിണ്ടാൻ പാടില്ല വൃത ലംഘനമാവും.
ചട്ടങ്ങൾ കർശനമാണ് ഇവിടെ. അച്ചടക്കം,ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ മുറിക്കകത്ത് ജീവിച്ച് മരിക്കുക എന്നത് ഇവരുടെ ജീവിത ക്രമമാണ്. പോപ്പിൻറെ അനുവാദത്തോടെ മാത്രമേ ഇവർക്ക് ഇവിടംവിട്ട് എവിടേക്കെങ്കിലും അത്യാവശ്യ യാത്രപോലും പോകാനാകൂ.
ദിവസവും 12.30 മുതൽ 1.30 വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഇവർക്ക് അത്യാവശ്യകാര്യങ്ങൾ പോലും പരസ്പരം സംസാരിക്കാനാകൂ.ബാക്കിസമയം മുഴുവൻ പരിപൂർണ്ണ നിശബ്ദരായി കഴിഞ്ഞുകൂടുന്ന ഇവർ പ്രാർത്ഥനയിലും ആഹാരം പാകം ചെയ്യുന്നതിലും കോൺവെന്റ് വൃത്തിയാക്കുന്നതിലും വ്യാപൃതരായി കഴിഞ്ഞുകൂടുന്നു.
മിണ്ടാമഠത്തിൽ ചെന്നാൽ അടച്ചിട്ട വാതിലിന് മുകളിൽ ‘എൻക്ളോഷർ’ എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അവിടെനിന്ന് മണിമുഴക്കിയാൽ ഉള്ളിൽനിന്ന് പാർലറിലേക്ക് വരൂ എന്ന ശബ്ദം കേൾക്കാം. വലിയ ഇരുമ്പ് ജനാലയ്ക്ക് അരുകിലിരുന്ന് ഇരുവശത്തുമിട്ടിരിക്കുന്ന ഓരോ കസേരകളിൽ ഇരുന്ന് പ്രാർത്ഥനാസഹായം ആവശ്യമുള്ളവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും നിശബ്ദം കേൾക്കും. പിന്നീട് കന്യസ്ത്രീമാരെല്ലാം കൂടി അവർക്കുവേണ്ടി കൂട്ടമായി നിശബ്ദം പ്രാർത്ഥിക്കും.എന്നാൽ ഞാൻ മിണ്ടാമഠത്തിൽ ചെന്നത് അവിടെ ഞാൻ അറിയാതെ എനിക്ക് വേണ്ടി ഒരുവർഷത്തോളമായി പ്രാർത്ഥന നടക്കുന്നു എന്നറിഞ്ഞാണ്.
അവിടെ ചെന്നപ്പോൾ എനിക്കറിയില്ലെങ്കിലും അവർ എല്ലാവരും എന്നെ അറിയും. ഒരു എക്സ് മണവാട്ടിയായ ഞാനും സഹോദരനും യുക്തിവാദത്തിന്റെ ബന്ധനത്തിൽനിന്നും മോചിതരാകാനുള്ള കെട്ടഴിക്കൽ പ്രാർത്ഥനയാണത്രെ നടത്തുന്നത്. പാവങ്ങൾ എത്ര നിഷ്കളങ്കരാണെന്ന് നോക്കൂ.”ഇക്കരെ നിന്നിട്ട് അക്കരയോട് ഇക്കരെവരാൻ പറയുംപോലെ വ്യർത്ഥമാണ് പ്രാർത്ഥന എന്നും അക്കരെ പോയാലേ അക്കരെ എത്തൂ’ എന്നും ബുദ്ധൻ പറഞ്ഞിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞെങ്കിലും അവരുടെ പ്രാർത്ഥനയുടെ ശക്തികൊണ്ടാണ് ഞാൻ അവരെക്കാണാൻ ചെന്നതെന്നാണ് അവർ അപ്പോഴും വിശ്വസിക്കുന്നത്.
അവർ എനിക്ക് കുറെ ഓസ്തി കട്ട് ചെയ്തതിൻറെ ബാലൻസ് ഒക്കെ പൊതിഞ്ഞു തന്നു. ഞാൻ അതുകൊണ്ടുവന്ന് അടപ്രഥമൻ ഉണ്ടാക്കി കഴിച്ചു. ഇത്തവണയും മിണ്ടാത്ത മണവാട്ടിയാകാൻ 4 പുതിയ കുട്ടികൾ വന്നിട്ടുണ്ട്. 1562 ൽ സ്പെയിനിലാണ് മിണ്ടാ മഠം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യത്തേത് 1748 ൽ പോണ്ടിച്ചേരിയിൽ സ്ഥാപിക്കപ്പെട്ടു. കേരളത്തിൽ ആദ്യത്തേത് കോട്ടയത്തും.(കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം കോട്ടയം കീഴ്കുന്ന് സെന്റ് തെരേസാസ് മൗണ്ടിലാണ്.)
ഇന്ത്യയിൽ 21 മിണ്ടാമഠങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് ചേർത്തലയിലേത്. ഓരോ ദിവസവും 4.30 ന് മിണ്ടാമഠം ഉണരും. കന്യാസ്ത്രീമാരെ ഉണർത്താൻ ചുമതലപ്പെട്ട കന്യാസ്ത്രീ ഇടനാഴിയിലൂടെ നടന്ന് മരത്തിൻറെ ക്ളാപ്പർ കൊട്ടിയാണ് മിണ്ടാൻ പാടില്ലാത്തതിനാൽ കന്യാസ്ത്രീമാരെ ഉണർത്തുന്നത്. ഈ ശബ്ദം കേൾക്കുമ്പോൾ ഓരോമുറിയിലെയും കന്യാസ്ത്രീമാർ ഉണർന്ന് മുട്ടുകുത്തി പ്രാർത്ഥന തുടങ്ങും അതോടെ മിണ്ടാമഠത്തിലെ നിശബ്ദദിനത്തിന് തുടക്കമാകും.
ഇതൊന്നും ഒരു മനുഷ്യാവകാശ പ്രവർത്തകരും അറിയുന്നില്ല.അറിഞ്ഞതുകൊണ്ട് കാര്യവുമില്ല.സമാന്തര ഭരണം നടത്തുന്ന കത്തോലിക്കാസഭയുടെ രാജാവിൻറെ അന്തപുരത്തിൽ അങ്ങനെ പലതും നടക്കും.
ഇതിപ്പോൾ പറയാൻ കാര്യം ഇതിൽ ഞാൻ യുക്തിവാദത്തിൻറെ ബന്ധനത്തിൽ മോചിതയാകാൻ പ്രാർത്ഥിച്ചിരുന്ന കന്യാസ്ത്രീമാരിൽ ഒരാൾ മിണ്ടാമഠം വിട്ടു. ആ കന്യാസ്ത്രീ ഇപ്പോൾ വീട്ടിലുണ്ടെങ്കിലും അവർ വീണ്ടും ഫോർട്ട് കൊച്ചിയിലുള്ള മറ്റൊരു സാദാരണ കന്യാസ്ത്രീ മഠത്തിൽ പോകാനുള്ള തയ്യറെടുപ്പിലാണ്. അവരുടെ വീട്ടുകാരൊന്നും അല്ലാതെ സമ്മതിക്കുന്നില്ല. 43 വയസുള്ള അവർക്ക് വേറെ വിദ്യാഭ്യാസമോ ജോലിയോ സാമൂഹ്യബന്ധമോ ഒന്നുമില്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും?