പാലക്കാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ‘സരിൻ ഫാക്ടര്‍’ ഇല്ല എന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍. എസ്‌ഡിപിഐയുടെ പിന്തുണ രാഹുൽ തീർത്തും തള്ളിക്കളഞ്ഞില്ല. പാർട്ടിക്കും അപ്പുറം ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ വോട്ട് സ്വീകരിക്കും എന്നായിരുന്നു ഈ വിഷയത്തിൽ രാഹുലിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
പാലക്കാട് ഇത്തവണ നടക്കാൻ പോകുന്നത് ജനാധിപത്യവും വർഗീയതയും തമ്മിലുള്ള പോരാട്ടമാണ്. ബിജെപിക്ക് ഇവിടെ ഇനി ഒരു സാധ്യതയുമില്ലെന്ന് പാർലമെൻ്റ് തെരഞ്ഞെടുപ്പ് തെളിയിച്ചെന്നും രാഹുൽ പറഞ്ഞു. അതേസമയം, മണ്ഡലത്തിൽ ബിജെപി-സിപിഎം ഡീല്‍ നടന്നിട്ടുണ്ടെന്ന് രാഹുല്‍ നേരത്തെ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് എന്തുകൊണ്ടാണ് മുതിർന്ന സിപിഎം നേതാക്കള്‍ മത്സരിക്കാത്തതെന്നും സിപിഎം നേതാക്കള്‍ ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ഡീല്‍ നടപ്പിലാക്കാന്‍ പാലക്കാട്ടെ പ്രബുദ്ധ ജനത അനുവദിക്കില്ലെന്നും രാഹുല്‍ പറയുകയുണ്ടായി.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി രാഹുലിനെ കോൺഗ്രസ് പാർട്ടി തീരുമാനിച്ചതോടെയാണ് കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ കൺവീനറായ ഡോ. പി. സരിന്‍ വിമത ശബ്ദം ഉയർത്തിയത്.