നിർമ്മിത ബുദ്ധി (എഐ) മനുഷ്യരുടെ ജോലികളയുമോ എന്ന ആശങ്കയിലാണ് ലോകം. ഇതിനിടെയാണ് ചില ജോലികളിലേക്ക് റോബോര്‍ട്ടുകള്‍ നിയോഗിക്കപ്പെടുന്ന വാര്‍ത്തകളെത്തുന്നത്. ചില റോബോട്ടുകൾ നേരത്തെമുതൽ പ്രചാരത്തിൽ ഉണ്ടെങ്കിലും എഐ ക്ക് ശേഷം വരുന്നതിന് പ്രത്യേകതകൾ ഉണ്ട്. തിരുവനന്തപുരത്തെ ഇസിടിസി ഹയര്‍സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി റോബോര്‍ട്ട് ടീച്ചറെത്തിയിരുന്നു. ചില വാര്‍ത്താ ചാനലുകള്‍ റോബോര്‍ട്ട് വാര്‍ത്താവായനക്കാരെയും അവതരിപ്പിച്ച് കഴിഞ്ഞു. അതുപോലെയാണ്
അഹമദാബാദിലെ ഒരു ചായക്കടയില്‍ വെയ്റ്റര്‍ ജോലിക്കായി റോബോര്‍ട്ട് എത്തിയത്.
ഭക്ഷ്യ സേവന വ്യവസായത്തിൽ റോബോട്ടിക്സിന് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള നിരവധി റെസ്റ്റോറന്‍റുകളും കഫേകളും ഇപ്പോൾ റസ്‌റ്റോറന്‍റ് പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ റോബോട്ടിക്സുകളെ ഉപയോഗിച്ച് തുടങ്ങി. നോയിഡ, ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ നിരവധി റോബോട്ട് തീം റെസ്റ്റോറന്‍റുകൾ ജനപ്രീതി നേടി കഴിഞ്ഞു. അതിനിടെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് കഫേ, തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു റോബോട്ട് വെയിറ്ററെ അവതരിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
അഹമദാബാദിലെ ആനന്ദ് നഗർ റോഡിലുള്ള റോബോട്ടിക്ക് കഫേ എന്ന സ്ട്രീറ്റ് കഫേയാണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്നതിനായി റോബോ വെയിറ്ററെ ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഉപഭോക്താക്കൾക്ക് ഐസ് ഗോല നൽകുന്ന റോബോയുടെ ദൃശ്യങ്ങൾ ഏറെ കൗതുകകരമാണ്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ സമീപത്ത് കൂടി ഈ റോബോട്ടിക് വെയിറ്റർ നീങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഐഷ എന്നാണ് ഈ റോബോ വെയിറ്ററുടെ പേര്. ഐഷ റോബോട്ടിന്‍റെ വില 1,35,000 രൂപയാണ്.























