| നോയൽ ജോർജ്
ഒരിക്കൽ പൂനയിൽ വച്ച് നടന്ന ഭാരതീയ ചാത്ര് സൻസദ് എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നടത്താൻ ക്ഷണിച്ചിരുന്നത് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡനവീസിനെയായിരുന്നു.
ഉച്ചയ്ക്കുശേഷം കിട്ടിയ ബ്രേക്കിൽ ഒരു ചായക്കടയിൽ ഇരിക്കുമ്പോഴാണ് വലിയ ശബ്ദത്തോടുകൂടിയും സന്നാഹത്തോടുകൂടിയും നൂറുകണക്കിന് പോലീസുകാരും മറ്റ് അനുബന്ധ വാഹനങ്ങളും വന്ന് പരിപാടി നടക്കുന്ന സ്ഥലത്തിൻറെ എൻട്രൻസ് മുതൽ ഒരു കിലോമീറ്റർ ദൂരമുള്ള റോഡിൻറെ ഇരുവശങ്ങളിലും ഉള്ള വാഹനങ്ങൾ എടുത്തു മാറ്റുന്നത്. നൂറുകണക്കിന് ബൈക്കുകളെ ഒരുമിച്ച് ചങ്ങലകൾ കൊണ്ട് കൂട്ടിക്കെട്ടി ക്രെയിനുകൾ ഉപയോഗിച്ച് കൊണ്ടാണ് അവിടെ നിന്നും അവർ മാറ്റിയത്. നിമിഷനേരങ്ങൾ കൊണ്ട് അവർ അവിടം കാലിയാക്കി. അന്താളത്ത് നിന്ന് ഞങ്ങൾ മലയാളികളുടെ മുന്നിലൂടെ ഇതൊക്കെ നിത്യ സംഭവം എന്ന രീതിയിൽ ആ നാട്ടുകാർ ഒരു കൂസലും ഇല്ലാതെ പോകുന്നുണ്ടായിരുന്നു.
Z പ്ലസ് കാറ്റഗറി സുരക്ഷയാണ് കേരളത്തിലെ അടക്കം ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാർക്കും നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും സുരക്ഷ മേധാവികളും ചില സെലിബ്രിറ്റികളും തുടങ്ങി 200 താഴെയായിരിക്കും Z പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തികൾ. ഇതിൽ തന്നെ എസ്പിജി അഥവാ ഇന്ത്യയിലെ ഏറ്റവും എലൈറ്റ് സേന വിഭാഗമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ സുരക്ഷ ലഭിക്കുന്ന ആളാണ് പ്രധാനമന്ത്രി . രാഷ്ട്രപതിക്ക് ആവട്ടെ PBG എന്ന ഏറ്റവും പഴക്കം ചെന്ന സായുധ അശ്വസേനയുടെ സുക്ഷയും. ഇതിൽ പരം വിശദമായ വിവരങ്ങൾ എല്ലാം ക്ലാസിഫൈഡ് ആണ്താനും.
ഇനി വിഷയത്തിലേക്ക് വരാം, സിദ്ധരാമയ്യ സുരക്ഷ വേണ്ട എന്ന് പറഞ്ഞു എന്ന രീതിയിൽ ആണ് ഇവിടുത്തെ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര പറയുന്ന രാഷ്ട്രീയ അല്പത്തരങ്ങൾ അതുപോലെ റീലുകൾ ആക്കി ഓടിക്കുന്നുമുണ്ട്. ലോകം എത്ര കണ്ടാലും ലോകം മനസ്സിലാക്കാനുള്ള ശേഷി ഒട്ടും ഇല്ലാത്ത ആളാണ് സന്തോഷ് ജോർജ് കുളങ്ങര എന്നത് കുറച്ച് ആഴത്തിൽ അയാളുടെ ഇൻറർവ്യൂ കണ്ടാൽ മനസ്സിലാകും എന്നത് വേറെ.
എന്തൊക്കെയായാലും ഇന്ത്യയിൽ ഏറ്റവും കുറവ് സുരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരും ഒരാളാണ് കേരള മുഖ്യമന്ത്രി. വിഐപികൾക്കും, വി വിഐപികൾക്കും എന്ത് സുരക്ഷയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കാനുള്ള പൂർണവും സ്വതന്ത്രവുമായ അധികാരം ഇന്റേണൽ സെക്യൂരിറ്റി വകുപ്പിന്റെ കീഴിലുള്ള ഐ ഡിവിഷനാണ്. ഈ ഡിവിഷന്റെ കീഴിലുള്ള ഇൻ്റലിജൻസ് ബ്യൂറോ അടക്കം ചേർന്നുകൊണ്ട്, NASB അഥവാ നാഷണൽ സെക്യൂരിറ്റി അഡ്വൈസറിൽ ബോർഡ് എന്ന സുരക്ഷ വിദഗ്ധരുടെ നിർദ്ദേശപ്രകാരം ആണ് ഏതുതരം സെക്യൂരിറ്റി ഡീറ്റൈൽ ആണ് നൽകുക എന്ന് തീരുമാനിക്കുന്നത് എന്ന് ചുരുക്കം.
കേരള മുഖ്യമന്ത്രിക്കും രാഹുൽ ഗാന്ധിക്കും Z+ കാറ്റഗറി സുരക്ഷയാണ് ലഭിക്കുന്നത് പക്ഷേ രണ്ടുപേരുടെയും സുരക്ഷ രീതികൾ പരിശോധിച്ചാൽ മുഖ്യമന്ത്രിയെക്കാൾ ഏറെ വാഹന വ്യൂഹവും സുരക്ഷാ ഉദ്യോഗസ്ഥരും സായുധ സേനയും മൊബൈൽ ജാമറും ഒക്കെ അധികമായി കാണാം. പ്രകടമായ മറ്റൊരു സാധനം കാണാൻ സാധിക്കുന്നത് തൊട്ടടുത്തു നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്മാരുടെ കയ്യിൽ ഉണ്ടാവുന്ന ഒരു ബ്രീഫ് കേസാണ്. യഥാർത്ഥത്തിൽ 4 മടക്കായി വച്ചിരിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഷീറ്റുകളാണ്.
കേരള മുഖ്യമന്ത്രിയുടെ സുരക്ഷ കമാൻഡോ ട്രെയിനിങ്ങുകൾ ലഭിച്ച കേരള പോലീസിനെ ഉദ്യോഗസ്ഥരാണ് നടത്തുന്നതെങ്കിൽ രാഹുൽ ഗാന്ധിക്ക് നിലവിൽ സുരക്ഷ ഒരുക്കുന്നത് സി ആർ പി എഫ് ആണ്. അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്ത പാരാ മിൽട്ടറി ഗ്രൂപ്പുകളിലെയും സായുധസേനകളിലെയും ഉദ്യോഗസ്ഥരെ അഡ്വൈസറി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം നിയമിക്കുകയാണ് ചെയ്യുന്നത്.
ഈ സുരക്ഷ ഒഴിവാക്കാൻ വേണ്ടി ശ്രമിക്കുന്നത് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ് എന്നത് മറ്റൊരു കാര്യം. രാജ്യത്തിലെ നേതൃത്വത്തിലുള്ള ആളുകളെ സംരക്ഷിക്കുന്നത് രാജ്യത്തിൻറെ ചുമതലയാണ്. നിലത്തിറങ്ങിയാൽ മുഖ്യമന്ത്രിയുടെ തലയിൽ വെടിയുണ്ട കേറുന്ന ഒരു നാട്ടിൽ ജനങ്ങൾ സുരക്ഷിതരാണ് എന്ന് പറയാൻ സാധിക്കുമോ. വിഐപികളും വി വി ഐപി കളും ആക്രമിക്കപ്പെടുന്ന ഒരു നാടിനെ സമാധാനപൂർണമായ ഒരു നാട് എന്ന് പറയാനും ആ നാട്ടിലെ ജനങ്ങൾക്ക് ഞങ്ങൾ ശത്രു രാജ്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന് ഉറപ്പു നൽകാനും സാധിക്കുമോ.
രാജ്യത്തിൻറെ പരമാധികാരം ഉയർത്തി കാണിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഈ രീതിയിലുള്ള സുരക്ഷകൾ. അത് രാജ്യത്തിൻറെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അത് ഏതെങ്കിലും സാഹചര്യത്തിൽ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള അധികാരം കോടതിക്കും ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ലഭിക്കണമെന്ന് മാത്രം.
സിദ്ധരാമയ്യ വേണ്ട എന്ന് വെക്കുന്നത് കർണാടക സംസ്ഥാന ആഭ്യന്തരവകുപ്പ് പാലിക്കുന്ന നോ ട്രാഫിക് പ്രോട്ടോകോൾ എന്ന് വിളിക്കുന്ന Z പ്ലസ് കാറ്റഗറി സുരക്ഷയിലെ ഒരു ഘടകമാണ്. ഈ സെക്യൂരിറ്റി ഡീറ്റൈലുകൾ എല്ലാം നടപ്പിലാക്കാൻ ഉപയോഗിക്കുന്ന പ്രൊസീജർ ബുക്കുകളാണ് ബ്ലൂ ബുക്കും യെല്ലോ ബുക്കും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും വേണ്ടിയാണ് ബ്ലൂ ബുക്ക് എങ്കിൽ യെല്ലോ ബുക്ക് മറ്റ് ഉള്ളവർക്ക് വേണ്ടി വരുന്നു.
യെല്ലോ ബുക്ക് പ്രകാരം നേരെയുള്ള റോഡിലോ എതിരെയുള്ള റോഡിലോ വർഷങ്ങളിൽ നിന്നുമുള്ള ബ്രാഞ്ച് റോഡുകളിൽ നിന്നോ വിഐപിയുടെ വാഹനത്തിന് മാർഗ്ഗ തടസ്സം ഉണ്ടാവാൻ പാടില്ല എന്നുള്ളതാണ് സീറോ ട്രാഫിക് പ്രോട്ടോകോൾ. ഇത് കേരളത്തിൽ പ്രധാനമന്ത്രി വന്നപ്പോഴും രാഷ്ട്രപതി വന്നപ്പോഴും മാത്രമാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്. ഞാൻ ആദ്യം പറഞ്ഞ സംഭവവും ഇതുതന്നെയാണ്. VVIP കടന്ന് പോകുന്ന റൂട്ടിൽ നിർത്തിയിട്ട വാഹനം പോലും പാടില്ല എന്നാണ് ഈ പ്രോട്ടോക്കോളിന്റെ പ്രത്യേകത. ഈ സുരക്ഷാ സംവിധാനമാണ് വേണ്ട എന്ന് സിദ്ധരാമയ്യ പറഞ്ഞത് എങ്കിലും തനിക്ക് സുരക്ഷ പ്രൊട്ടക്ഷൻ ഒന്നും തന്നെ വേണ്ട എന്ന് പറഞ്ഞു എന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
കേരളത്തിലെ മുഖ്യമന്ത്രിക്ക് അമിതമായ സുരക്ഷയുണ്ട്. എന്ന് വെറുതെ കിടന്നു പറയുന്ന യാതൊരുവിധ ബോധവും ഇല്ലാത്ത, ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലാത്ത ആളുകൾ പറയുന്നത് ഒരുപക്ഷേ ക്ഷമിക്കാൻ കഴിഞ്ഞാലും ഇതിൽ ധാരണയുണ്ട് എന്ന് കരുതപ്പെടുന്ന മാധ്യമങ്ങളും ചില വ്യക്തികളും വളരെ ബോധപൂർവ്വമാണ് കുത്തിത്തിരിപ്പ് ഉണ്ടാക്കി വിടുന്നത്.
മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവന് ഒരേ വില ആണ് എന്നത് തർക്കമില്ലെങ്കിലും ഇവർക്കെല്ലാം ഉണ്ടാവുന്ന സുരക്ഷ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. ഒരു ദിവസം ലക്ഷക്കണക്കിന് ആളുകളെ കാണുകയും ധാരാളം ശത്രുക്കൾ ഉണ്ടാവാൻ സാധ്യതയുമുള്ള ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ അത്ര സുരക്ഷ ഭീഷണിയല്ല വീട്ടിലിരുന്ന് ടിവിയിൽ നോക്കി ഫോണിലും കുത്തി കടലയും കൊറിച്ചിരിക്കുന്ന എനിക്കുള്ളത് എന്ന് ചുരുക്കം.























