പ്രശസ്‌തമായ ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരിസിലൂടെ ശ്രദ്ധേയമായ ഡയര്‍ വൂള്‍ഫിനെ 12500 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞര്‍. റോമുലസ് ,റീമസ് എന്നിങ്ങനെ പേരുകള്‍ നല്‍കിയ രണ്ട് ആണ്‍ ചെന്നായകളും ഖലീസി എന്ന പെണ്‍ ചെന്നായയെയുമാണ് പുനരുജ്ജീവിപ്പിച്ചത്.
ടെക്‌സാസിലുള്ള കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഡയര്‍ വൂള്‍ഫിനെ പുനരുജ്ജീവിപ്പിച്ചത്. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമാണുള്ളത്.
ഡയര്‍ വൂള്‍ഫുകളുമായി ഏറെ സാമ്യമുള്ള ഗ്രേ വുള്‍ഫ് വര്‍ഗത്തിൻ്റെ ഡിഎന്‍എയില്‍ നിന്നാണ് ചെന്നായകളെ സൃഷ്‌ടിച്ചത്. ഗ്രേ വൂള്‍ഫിനേക്കാള്‍ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ. 2000 ഏക്കറോളം വരുന്ന ഒരു ഭൂപ്രദേശത്ത് 10 അടി ഉയരത്തിലുള്ള വേലി കെട്ടി അതീവ സുരക്ഷയോടെയാണ് ഇപ്പോള്‍ ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്.