ഉക്രൈനെതിരായ പോരാട്ടത്തിൽ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കാൻ പുതിയ നീക്കവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യത്തെ സൈനികരെയും സര്‍ക്കാര്‍ ജീവനക്കാരെയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം.
നിലവിലെ സൈനികരെ നിലനിർത്തുന്നതിനും കൂടുതൽ സൈനികരെ പങ്കെടുപ്പിക്കുന്നതിനും വേണ്ടിയുള്ള തന്ത്രമാണ് റഷ്യയുടെ ഈ പ്രഖ്യാപനത്തിന് പിന്നിൽ. റഷ്യ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിഷ എന്നീ നാല് യുക്രേനിയന്‍ പ്രദേശങ്ങളില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നടപടിയെന്നാണ് ഫ്രാൻസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുദ്ധത്തിൽ പങ്കെടുക്കുന്നവർ അവരുടെ ആസ്തി വെളിപ്പെടുത്തണമെന്ന നിയമം നീക്കിയ ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിഷ എന്നീ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സൈനികര്‍, പോലീസ്, സുരക്ഷാവിഭാഗങ്ങളിലെ അംഗങ്ങള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവർ അവരുടെ വരുമാനം, ചെലവുകള്‍, ആസ്തികള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനി ബോധിപ്പിക്കേണ്ടതില്ല.























